ബെംഗളൂരു: ഇന്ധനവില വർദ്ധനവിനെത്തുടർന്ന് കർണാടകയിൽ കെഎസ്ആർടിസി ബസ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത് സർക്കാരിന്‍റെ പരിഗണനയിലെന്ന് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ. എന്നാൽ, പൊതുജനങ്ങളുടെ താത്പര്യങ്ങൾ മുൻനിർത്തി മാത്രമായിരിക്കും ഇതിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ഡിപ്പോകളും കോർപ്പറേഷൻ ഡിപ്പോകളും തമ്മിലുള്ള ഡീസൽ വിലയിലെ വ്യത്യാസം ഏകദേശം 40 രൂപയോളമാണ്. ഇത് ഞെട്ടിക്കുന്ന കണക്കാണ്. ഡീസൽ വില വർദ്ധിച്ചാൽ ടിക്കറ്റ് നിരക്കും വർദ്ധിപ്പിക്കണമെന്ന് മുൻപ് തന്നെ തീരുമാനിച്ചിട്ടുള്ളതാണ്.
നിലവിലെ സാഹചര്യത്തിൽ ഇത് വീണ്ടും പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ഡി കെ ശിവകുമാർ പറഞ്ഞു. സ്ത്രീകൾക്ക് സർക്കാർ സബ്‌സിഡിയോടു കൂടിയ സൗജന്യ യാത്ര നൽകുന്ന ‘ശക്തി’ പദ്ധതിയും, ഒപ്പം ആൺകുട്ടികളായ വിദ്യാർത്ഥികൾക്ക് ബസ് പാസുകളിലൂടെ സൗജന്യ യാത്ര നൽകുമെന്ന പ്രഖ്യാപനവും നിലനിൽക്കെ, ഇന്ധനവില വർദ്ധനവ് കർണാടക സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷന് മേൽ കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. കെഎസ്ആർടിസിയും നിലനിന്നുപോകേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ധനം ലാഭിക്കുന്നതിനായി പൊതുഗതാഗതം ഉപയോഗിക്കാൻ പ്രധാനമന്ത്രി തന്നെ നിർദ്ദേശിച്ചിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.





























