തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ പോലീസ് മർദ്ദിച്ചതായി പരാതി . എകെജി സെന്ററിലെ ജീവനക്കാരനും പിണറായി വിജയന്റെ ഡ്രൈവറുമായ അനൂപ് പി.കെ.യാണ് തനിക്ക് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് മർദ്ദനമേറ്റതായി ആരോപിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത് . മേയ് 30ന് വൈകീട്ട് നാല് മണിയോടെ പിണറായി വിജയനെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത് . സ്റ്റേഷനിൽ നിന്ന് വാഹനം തിരികെ കൊണ്ടുപോകുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയും തുടർന്ന് ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് അനൂപിന്റെ ആരോപണം . വാഹനം മാറ്റി പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ചില പോലീസ് ഉദ്യോഗസ്ഥർ തടസവാദങ്ങളുമായി എത്തിയെന്നും വണ്ടി എടുത്തുമാറ്റെടാ എന്ന് ആക്രോശിച്ചുകൊണ്ട് തന്നെ മർദ്ദിച്ചെന്നുമാണ് അനൂപ് പറയുന്നത്.
കഴുത്തിന് പിടിച്ചു തള്ളിയതായും ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു . റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയൻ, ശരത് എന്നീ ഉദ്യോഗസ്ഥരാണ് തന്നെ മർദ്ദിച്ചതെന്നും അനൂപ് പരാതിയിൽ ആരോപിക്കുന്നു . സംഭവത്തെക്കുറിച്ച് പോലീസ് ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. പരാതി ലഭിച്ച സാഹചര്യത്തിൽ വിഷയത്തിൽ അന്വേഷണം നടത്തുമോയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ആരോപണത്തിന്റെ നിജസ്ഥിതി കണ്ടെത്തുന്നതിനായി പരാതി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് സൂചന.





























