തൃശൂർ: തൃശൂരിലെ വോട്ടുകൊള്ളയിൽ സുരേഷ് ഗോപിക്കും ബിജെപിക്കും ഉത്തരം പറയാനുള്ള ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരോപണം ശരിയല്ല എന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കിൽ പ്രതികരിക്കണം. സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാൻ ഒന്നുമില്ലാത്തതുകൊണ്ടാണ്. എല്ലാ സഹായവും ഉദ്യോഗസ്ഥ തലത്തിലാണ് ലഭിച്ചതെന്നും സതീശൻ പറഞ്ഞു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് അടക്കമുള്ള നിരവധി സംസ്ഥാനങ്ങളിൽ ബിജെപി തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ കൃത്രിമം നടത്തി. ഇത് രാഹുൽ ഗാന്ധി വോട്ടർ പട്ടിക ക്രമക്കേടിന് കുറിച്ച് പറഞ്ഞത് മുതൽ ഉണ്ടായി വന്ന വാർത്തയല്ല.
അന്ന് തന്നെ തൃശൂർ ഡിസിസി പ്രസിഡന്റും എൽഡിഎഫ് സ്ഥാനാർഥി സുനിൽ കുമാറും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട് എന്ന് സതീശൻ പറഞ്ഞു. വോട്ടർ പട്ടികയിൽ പേര് വന്നു കഴിഞ്ഞാൽ വോട്ട് ചെയ്യാൻ അനുവദിക്കുകയല്ലാതെ വേറെ വഴിയില്ല എന്നാണ് അന്ന് കളക്ടർക്ക് പരാതി നൽകിയപ്പോൾ പറഞ്ഞതെന്നും സതീശൻ വ്യക്തമാക്കി. രാഹുൽ ഗാന്ധി ഈ വിഷയം പുറത്തു കൊണ്ട് വന്നപ്പോൾ രാജ്യം മുഴുവൻ ചർച്ചയായപ്പോൾ തൃശൂരിലെ വിഷയവും വന്നു. തീർച്ചയായിട്ടും അവിടെ വിജയിച്ച എംപി എന്ന നിലക്ക് സുരേഷ് ഗോപിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും അതിനകത്ത് ഉത്തരം പറയാനുള്ള പൂർണ ബാധ്യതയുണ്ട് എന്ന് സതീശൻ പറഞ്ഞു.






























