തിരുവനന്തപുരം : പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് വലത് കൈ നഷ്ടപ്പെട്ട ഒന്‍പത് വയസുകാരി വിനോദിനിയുടെ ചികിത്സ തുടങ്ങിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൃത്രിമ കൈക്ക് ആവശ്യമായ മുഴുവൻ തുകയും അടച്ചുവെന്നും കൃത്രിമ കൈക്കായുള്ള അളവെടുപ്പ് പൂർത്തിയായെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിനോദിയുടെ വേദനയെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ വെള്ളിയാഴ്ചയാണ് ശ്രദ്ധയില്‍പ്പെട്ടത്. കൃത്രിമ കൈ വയ്ക്കാനുള്ള മുഴുവന്‍ ചെലവും ഏറ്റെടുക്കാമെന്ന് അന്ന് തന്നെ വിനോദിനിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ വിനോദിനിയെ പാലക്കാട് നിന്ന് കൊച്ചിയില്‍ എത്തിച്ചു. അമൃത ആശുപത്രിയില്‍ എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കി.
കൃത്രിമ കൈ വെയ്ക്കുന്നതിനുള്ള അളവെടുപ്പും നടന്നു. ഇതിനുള്ള ഉപകരണങ്ങള്‍ വിദേശത്ത് നിന്ന് ഓര്‍ഡര്‍ നല്‍കി കൊണ്ടുവരേണ്ടതുണ്ട്. കൃത്രിമ കൈ നിര്‍മ്മിക്കുന്ന ഏജന്‍സിക്ക് ഇതിന് ആവശ്യമായ മുഴുവന്‍ തുകയും ഇന്ന് രാവിലെ നല്‍കിയിട്ടുണ്ട്. രണ്ട് ആഴ്ചക്കുള്ളില്‍ കൃത്രിമ കൈ തയ്യാറാകും. കൃത്രിമ കൈ കുട്ടിക്ക് വെച്ചതിന് ശേഷമുള്ള പരിശോധനകള്‍ പരമാവധി മൂന്ന് ആഴ്ചക്കകം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.





























