പന്തളം : പണം മുഴുവൻ ഒന്നിച്ചടച്ച് ശൗചാലയമാലിന്യം സംസ്‌കരിക്കുന്നതിനുള്ള മൊബൈൽ യൂണിറ്റ് വാങ്ങിയതിൽ അഴിമതി ആരോപിച്ച് പന്തളം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം. നഗരസഭാ കൗൺസിൽ തീരുമാനമില്ലാതെ വ്യാജ മിനിറ്റ്‌സ് ചമച്ച് 47 ലക്ഷം രൂപ മുടക്കി പ്ലാന്റ് വാങ്ങിയത് ചട്ടവും നിയമവും ലംഘിച്ചാണെന്നാരോപിച്ചാണ് എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ ചൊവ്വാഴ്ച കൗൺസിലിൽ ബഹളമുണ്ടാക്കിയത്. പ്ലാന്റ് വാങ്ങുന്നതിന് 60 ശതമാനം തുകമാത്രമേ മുൻകൂർ നൽകാവൂ എന്നിരിക്കേ 47 ലക്ഷം രൂപ ഒന്നിച്ചടച്ച് 15 ശതമാനം കമ്മിഷൻ ഭരണസമിതിയും ഉദ്യോഗസ്ഥരും ചേർന്ന് കൈപ്പറ്റിയിരിക്കുകയാണെന്ന് യുഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. നഗരസഭയെയും ജനങ്ങളെയും ബാധിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങൾ കരാർ ഉടമ്പടിയിൽ പറഞ്ഞിട്ടുണ്ട്. എന്നിട്ടും കൗൺസിൽ അറിയാതെ കരാർ ഉടമ്പടിയിൽ ഒപ്പിടുകയാണ് സെക്രട്ടറി ചെയ്തതെന്നും യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു.
ബൈലോയും കരാറും നഗരസഭാ കമ്മിറ്റിയെക്കാണ്ട് അംഗീകരിപ്പിക്കാനുള്ള ശ്രമമാണ് കൗൺസിലിൽ നടന്നതെന്നും ഓരോമാസവും വൻതുക സർവീസ് ഇനത്തിൽ അടയ്‌ക്കേണ്ടിവരുമെന്നും വലിയ ബാധ്യത കൗൺസിലർമാക്കുണ്ടാകുമെന്നും എൽഡിഎഫ് ആരോപിച്ചു. കൗൺസിലിലെ പ്രതിഷേധത്തിനുശേഷം പ്രതിപക്ഷം ചെയർമാന്റെ മുറിക്കുപുറത്ത് ഉപരോധം നടത്തി. കൗൺസിലർമാരെ, ബിജെപി വനിതാ കൗൺസിലർമാർ കൈയേറ്റം ചെയ്യാനൊരുങ്ങിയെന്നും എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിതാനായർ, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ. വിജയകുമാർ എന്നിവർ പറഞ്ഞു. പ്രതിഷേധത്തിൽ പ്രതിപക്ഷ കൗൺസിലർമാർ എല്ലാവരും പങ്കെടുത്തു.





























