ദില്ലി: ഇന്ത്യയുമായുള്ള വ്യാപാര കരാറിലെ അമേരിക്കൻ പ്രഖ്യാപനവും മുൻ കരസേന മേധാവിയുടെ കുറിപ്പും ഇന്ന് പാർലമെൻറിൽ ഉന്നയിക്കാൻ പ്രതിപക്ഷം. വ്യാപാര കരാറിൽ മോദി ട്രംപിന് കീഴ്പ്പെട്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ചട്ടം ലംഘിച്ച് വിഷയങ്ങൾ ഉന്നയിക്കാൻ ആകില്ലെന്നാണ് സ്പീക്കറുടെ നിലപാട്. ഇതിനാൽ തന്നെ ലോക്സഭ ഇന്നും കലുഷിതമാകാനാണ് സാധ്യത. ഇന്ത്യയും യുഎസും തമ്മിൽ വ്യാപാരക്കരാറിന് ധാരണയായെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആണ് പ്രഖ്യാപിച്ചു. കരാറിന്‍റെ ഭാഗമായി ഇന്ത്യക്ക് മേലുള്ള 50 ശതമാനം തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
അതേസമയം, ട്രംപിന്‍റെ പ്രഖ്യാപനം സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപാര കരാറിനെക്കുറിച്ച് തന്‍റെ എക്സ് കുറിപ്പിൽ പരാമർശിച്ചില്ല. രണ്ട് സാമ്പത്തിക വ്യവസ്ഥകൾ ഒന്നിച്ചു നിൽക്കുന്നത് ഗുണകരമെന്നും മോദി പ്രതികരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയതായുള്ള ട്രംപിന്‍റെ അവകാശവാദത്തിലും സർക്കാർ പ്രതികരിച്ചിട്ടില്ല. ഇന്ത്യ- അമേരിക്ക വ്യാപാര കരാറിലെ പുരോഗതിയെക്കുറിച്ച് കേന്ദ്ര സർക്കാർ ഇന്ന് കൂടുതൽ വിവരങ്ങൾ നല്കിയേക്കും.





























