തിരുവനന്തപുരം : പാർട്ടി കമ്മിറ്റികളിലെ ഉയർന്ന പ്രായപരിധി 75 വയസ്സാക്കി സിപിഎം. കേന്ദ്ര, സംസ്ഥാന, ജില്ലാ കമ്മിറ്റികളിൽ വരെ ഉയർന്ന പ്രായ പരിധി 75 വയസ്സായിരിക്കുമെന്നും ഒഴിവാക്കുന്നവരെ പാർട്ടി സംരക്ഷിക്കുമെന്നും വഞ്ചിയൂർ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എല്ലാ ജില്ലാ സെക്രട്ടേറിയറ്റിലും ഒരു വനിതയെ ഉൾപ്പെടുത്തും. ഏരിയാ കമ്മിറ്റികളിൽ 40 വയസ്സിൽ താഴെ രണ്ടു പേരെന്നത് നിർബന്ധമാക്കും.
പാർട്ടി പ്രവർത്തകർ അധികാര ദല്ലാൾ ആകരുതെന്നു കോടിയേരി പറഞ്ഞു. സ്വയം അധികാര കേന്ദ്രമായി മാറരുത്. പാർട്ടി ഓഫിസുകളിലും മന്ത്രിമാരുടെ ഓഫിസിലും വരുന്നവർക്കു നീതി നൽകണം. ഇത് പാർട്ടി പ്രവർത്തകർ ഉൾക്കൊള്ളണം. പാർട്ടി ലെവി മാസത്തിലാക്കണം. വർഷത്തിൽ നൽകുന്ന രീതി മാറ്റണം. വരുമാനത്തിന് അനുസരിച്ച് ലെവി നൽകണം. അംഗങ്ങളുടെ എണ്ണം വർധിച്ചിട്ടു കാര്യമില്ല. ഗുണമേന്മയുള്ള പാർട്ടി അംഗങ്ങൾ വേണം.
എൽഡിഎഫിന് എതിരായി വോട്ടു ചെയ്തവർക്കു കൂടി സേവനം ചെയ്യാനാണ് ഭരണമെന്ന് ഓർക്കണം. സ്ത്രീകൾ, പട്ടികജാതി, പിന്നോക്ക, ന്യൂനപക്ഷ, സാമ്പത്തിക പിന്നോക്ക അവസ്ഥയിലുള്ളവർക്ക് സർക്കാർ മുൻഗണന നൽകും. ദരിദ്രർ ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റും. അതിദരിദ്രരെ കണ്ടെത്തും. വർഗീയ, ജാതി സംഘടനകൾ വലതുപക്ഷ ആശയം പ്രചരിപ്പിക്കുന്നു. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റി ഇതിനെ ചെറുക്കണം. സാക്ഷരതാ പ്രസ്ഥാനം പോലുള്ള ഉത്തരവാദിത്തമായി ഇതിനെ കാണണമെന്നും കോടിയേരി പറഞ്ഞു.