തിരുവനന്തപുരം : പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്ന റിസര്‍വ് ബാങ്ക് നടപടിക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയിലേക്ക്. ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കരുത് എന്നിവയാണ് ആര്‍ബിഐ ഏര്‍പ്പെടുത്തിയ പ്രധാന നിയന്ത്രണങ്ങള്‍. മന്ത്രിസഭാ യോഗത്തിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
എജിയോട് നിയമോപദേശം തേടും. കേന്ദ്ര സർക്കാരിനെ ആശങ്ക അറിയിക്കാൻ പ്രതിനിധി സംഘത്തെ അയക്കാനും ധാരണയായി. തുടർ നടപടികൾക്ക് ധന – സഹകരണ മന്ത്രിമാരെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. 1,625 പ്രാഥമിക സഹകരണ ബാങ്കുകളെയും 15,000 ല്‍ അധികം സഹകരണ സംഘങ്ങളെയും റിസര്‍വ് ബാങ്ക് തീരുമാനം പ്രതികൂലമായി ബാധിക്കും.