കുവൈത്ത്: കുവൈറ്റ് വിഷമദ്യ ദുരന്തത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 10 പേരുടെ അവയവങ്ങൾ മാറ്റി വെച്ചു. 20 ലേറെ പേർക്ക് പുതു ജീവനായി. കുവൈറ്റിലെ അവയവമാറ്റ ശസ്ത്രക്രിയാ കേന്ദ്രത്തിന്റെ ചെയർമാനും പ്രമുഖ അവയവ മാറ്റ ശസ്ത്രക്രിയാ വിദഗ്ദനുമായ ഡോ. മുസ്തഫ അൽ-മൗസാവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിഷ മദ്യം കഴിച്ചതിനെ തുടർന്ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ച 12 പേരുടെ കുടുംബങ്ങളെ അവയവ ദാനത്തിനുള്ള അനുമതിക്കായി ബന്ധപ്പെട്ടതായും അതിൽ പത്ത് പേരുടെ കുടുംബങ്ങൾ അനുമതി നൽകിയതായും അദ്ദേഹം അറിയിച്ചു. ഇത് വഴി 20 വൃക്കകൾ, മൂന്ന് ഹൃദയങ്ങൾ, നാല് കരളുകൾ, രണ്ട് ശ്വാസകോശങ്ങൾ എന്നിവ ശേഖരിക്കാൻ കഴിഞ്ഞതായും ഡോ. മുസ്തഫ അൽ-മൗസാവി പറഞ്ഞു. പരിശോധനയ്ക്ക് ശേഷം പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തിയ ശ്വാസകോശം ഒഴികെയുള്ള എല്ലാ അവയവങ്ങളും മറ്റു രോഗികൾക്ക് മാറ്റിവച്ചു.
കുവൈറ്റിലെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയാ പദ്ധതി താൽക്കാലികമായി നിർത്തിവെച്ചതിനെ തുടർന്ന് അബുദാബിയിലേക്ക് അയച്ചാണ് കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തിയത്. ഹൃദയം, വൃക്ക മാറ്റി വെക്കൽ ശസ്ത്ര ക്രിയകൾ കുവൈറ്റിൽ വെച്ചാണ് നടത്തിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ കുവൈറ്റി രോഗികളിൽ മൂന്ന് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതായി ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ബദർ അൽ-അയ്യദ് അറിയിച്ചു.






























