തിരുവനന്തപുരം: നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിന് കീഴിലുള്ള ഏകദേശം 20 ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള സ്വർണ-വെള്ളി ഉരുപ്പടികളുടെ കണക്കുകളിൽ ഗുരുതരമായ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി തിരുവിതാംകൂർ ദേവസ്വം തിരുവാഭരണം കമ്മീഷണറുടെ റിപ്പോർട്ട്. വിവിധ ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിട്ടുള്ള നിരവധി വിലമതിക്കാനാവാത്ത ഉരുപ്പടികൾ അസിസ്റ്റന്റ് കമ്മീഷണർ സമർപ്പിച്ച പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തൽ. ഇതോടെ, ദേവസ്വത്തിന്റെ രേഖകളിലുള്ള ഉരുപ്പടികൾ എവിടെയാണെന്ന കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് നെയ്യാറ്റിൻകര സബ് ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർക്ക് കത്ത് നൽകി. ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രസ്വത്തുക്കളുടെ സമഗ്ര കണക്കെടുപ്പ് ആരംഭിച്ചിരുന്നു. നെയ്യാറ്റിൻകര സബ് ഗ്രൂപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള ഉരുപ്പടികൾ പാറശാല മഹാദേവ ക്ഷേത്രത്തിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.
അവയുടെ ഔദ്യോഗിക പട്ടിക തിരുവാഭരണം കമ്മീഷണറുടെ കൈവശവുമുണ്ട്. അതേസമയം ഓരോ ക്ഷേത്രത്തിലും പ്രത്യേകം സൂക്ഷിക്കുന്ന തിരുവാഭരണ രജിസ്റ്ററുകൾ ക്രോഡീകരിച്ച് നെയ്യാറ്റിൻകര സബ് ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ സമർപ്പിച്ച പുതിയ റിപ്പോർട്ടും കമ്മീഷണറുടെ കൈവശമുള്ള രേഖകളും തമ്മിൽ താരതമ്യം ചെയ്തപ്പോഴാണ് വ്യത്യാസങ്ങൾ കണ്ടെത്തിയത്. വീരണക്കാവ് ക്ഷേത്രത്തിലെ വെള്ളിത്താമരപ്പൂവ്, പരുകളത്തൂർ ക്ഷേത്രത്തിലെ വെള്ളിത്തട്ടം, കുടപ്പന ദേവസ്വത്തിലെ വീരചക്രം, പാറശാല ദേവസ്വത്തിലെ സ്വർണക്കട്ടി, മുര്യങ്കര ദേവസ്വത്തിലെ സ്വർണമുദ്രപ്പൊതി, രാമേശ്വരം ദേവസ്വത്തിലെ സ്വർണത്താലികൾ തുടങ്ങി നിരവധി വിലപിടിപ്പുള്ള ഉരുപ്പടികളും പൂജാസാമഗ്രികളും നിലവിലെ പട്ടികകളിൽ കാണാനില്ലെന്നാണ് റിപ്പോർട്ടിലുള്ള പരാമർശം.
ചില ക്ഷേത്രങ്ങൾ സമർപ്പിച്ച സ്റ്റേറ്റ്മെന്റുകളിലും വ്യക്തതക്കുറവുണ്ടെന്നാണ് കണ്ടെത്തൽ. ഉത്സവങ്ങൾക്കും പ്രത്യേക ചടങ്ങുകൾക്കുമായി എടുത്ത ഉരുപ്പടികൾ തിരികെ സൂക്ഷിക്കാതിരുന്നതാണോ, രേഖപ്പെടുത്തലിൽ വീഴ്ച സംഭവിച്ചതാണോ, അതോ മറ്റ് കാരണങ്ങളാണോ പിന്നിലെന്ന കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ ദേവസ്വം ബോർഡ് നിർദേശിച്ചിട്ടുണ്ട്.





























