ഡൽഹി: ഒസാമ ബിൻ ലാദൻ്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടിട്ടില്ലെന്നും അൽ-ഖ്വയ്ദയുടെ കമാൻഡർ സ്ഥാനം ഏറ്റെടുത്തതായും റിപ്പോർട്ട്. 2019 ലെ യുഎസ് വ്യോമാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാൽ, ഭീകരതയുടെ കിരീടാവകാശി എന്നറിയപ്പെടുന്ന ഹംസ, അഫ്ഗാനിസ്ഥാനിൽ പുതിയ പരിശീലന ക്യാമ്പുകൾ സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുകയും പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താനുള്ള ശേഷി നേടാന് ശ്രമിക്കുകയും അൽ-ഖ്വയ്ദയുടെ പുനരുജ്ജീവനത്തിൽ നിർണായക പങ്ക് വഹിക്കുകയാണെന്നും ബ്രിട്ടീഷ് മാധ്യമമായ മിറർ ഇന്റലിജന്റ്സ് വിവരങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
ഹംസയുടെ നേതൃത്വം ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കുകയും താലിബാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഹംസയുടെ സഹോദരൻ അബ്ദുല്ല ബിൻ ലാദനും അൽ-ഖ്വയ്ദയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്ന് കരുതപ്പെടുന്നു. ലാദൻ കുടുംബത്തിൻ്റെ നേതൃത്വത്തിൽ ശക്തമായ ഒരു ഭീകര വംശം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹംസ ബിൻ ലാദനും നാല് ഭാര്യമാരും സിഐഎയിൽ നിന്ന് രക്ഷപ്പെടാൻ വർഷങ്ങളായി ഇറാനിൽ അഭയം പ്രാപിച്ചതായി കരുതപ്പെട്ടിരുന്നു.