ചേലക്കര : ഞാറ് നട്ടുതുടങ്ങിയ ആദ്യനാളുകളിൽ തന്നെ കീടബാധ. ഇപ്പോൾ ഓലകരിച്ചിൽ. വിടാതെ പിന്തുടരുന്ന പ്രതിസന്ധികളിൽ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് കർഷകർ. മുണ്ടകൻകൃഷിയിറക്കിയ ചേലക്കര പഞ്ചായത്തിലെ പത്തുകുടി – അന്ത്രോട് പാടശേഖരത്തിലെ കർഷകരാണ് ദുരിതത്തിലായിട്ടുള്ളത്. 65 ദിവസം മുമ്പാണ് കൃഷിയിറക്കിയത്. കനത്ത മഴയിലും കാര്യമായ പ്രശ്നങ്ങളില്ലാതെ കൃഷി സംരക്ഷിക്കാൻ കർഷകർക്ക് സാധിച്ചു.
പിന്നീടുള്ള പ്രശ്നം നെല്ലോലകളിലെ കീടബാധയായിരുന്നു. ജൈവവളപ്രയോഗത്തിലൂടെ അതിൽനിന്ന് കൃഷി വീണ്ടെടുക്കുന്നതിനിടയിലാണ് ഓലകളെല്ലാം കരിഞ്ഞുതുടങ്ങിയത്. ഇതിന് ശാശ്വതമായ പരിഹാരമൊന്നുമില്ലെന്ന നിലപാടാണ് അധികാരികൾക്കുള്ളത്. ഏക്കറിന് മുപ്പതിനായിരത്തിലധികം രൂപ കൃഷിക്കായി ഇറക്കിക്കഴിഞ്ഞു.
കോവിഡ് വ്യാപനവും പ്രളയവുമെല്ലാമായി കൃഷി പ്രതിസന്ധിയിലാണ്. കാട്ടുപന്നികൾ വരമ്പുകളും വിളകളും നശിപ്പിക്കുന്നതും പതിവായി. രാത്രി കാവലിരുന്നും മറ്റുമാണ് കർഷകർ വിള കാക്കുന്നത്. ഓലകരിച്ചിൽ തുടങ്ങിയതിനാൽ വിള മാത്രമല്ല വൈക്കോൽപോലും ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടാവുകയെന്ന ആശങ്കയിലാണ് കർഷകർ.





























