ചിറ്റൂർ : അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാന ലോട്ടറിയുടെ അനധികൃത ഓൺലൈൻ വിൽപന സംഘങ്ങൾ സജീവമാകുന്നു. സമ്മാനാർഹമായ ടിക്കറ്റുകൾ ഉടമകൾക്കു നൽകാതെ തട്ടിപ്പു നടത്തുന്നതും പതിവ്.കഴിഞ്ഞ ദിവസം മീനാക്ഷിപുരത്ത് ഓൺലൈൻ സംഘങ്ങൾ മുഖേന വിൽപന നടത്തിയ സ്ത്രീശക്തി ലോട്ടറി ടിക്കറ്റിന് ഒന്നാംസമ്മാനം ലഭിച്ചിരുന്നു. ടിക്കറ്റ് വാങ്ങിയ മധുര സ്വദേശിയായ യുവാവ് മീനാക്ഷിപുരത്തെത്തി ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകാതെ കബളിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് മധുരയിൽ നിന്നു കൂടുതൽ പേരെത്തിയതോടെ 40 ലക്ഷം രൂപ നൽകി പ്രശ്നം ഒത്തുതീർപ്പാക്കിയെന്നാണു സൂചന.വാളയാർ, വേലന്താവളം, ഒഴലപ്പതി, നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം തുടങ്ങിയ പ്രദേശങ്ങളിലാണ് ഓൺലൈൻ വഴി വിൽപന.തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലുള്ളവരാണു പ്രധാനമായും ഇതു വാങ്ങുന്നത്.
വാട്സാപ് ഗ്രൂപ്പുകൾ മുഖേനയാണു വിൽപന. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള ലോട്ടറി ടിക്കറ്റുകളും ഇത്തരം സംഘങ്ങളുടെ പക്കൽ ലഭ്യമാണ്. ഓരോ ദിവസത്തെയും ലോട്ടറി ടിക്കറ്റുകളുടെ 12 എണ്ണം വരുന്ന സെറ്റുകളുടെ ചിത്രമെടുത്ത് വാട്സാപ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുന്നു.ആവശ്യക്കാർക്ക് ഇഷ്ടമുള്ള നമ്പർ തിരഞ്ഞെടുക്കാം. ചെറിയ സമ്മാനങ്ങൾ ലഭിക്കുമ്പോൾ തുക അയച്ചുകൊടുക്കുന്നതോടെ വിശ്വാസ്യത വർധിക്കുകയും ആവശ്യക്കാർ കൂടുകയും ചെയ്യുന്നു. എന്നാൽ വലിയ തുകകൾ സമ്മാനമായി ലഭിക്കുന്ന ലോട്ടറി ടിക്കറ്റുകൾ കള്ളപ്പണം കൈവശമുള്ളവർക്കു മറിച്ചു നൽകി വിൽപനക്കാർ കൂടുതൽ തുക കൈപ്പറ്റുന്നതായി പരാതികളുണ്ട്. കള്ളപ്പണം വെളുപ്പിക്കാനാണ് ഇതുപയോഗിക്കുന്നത്.





























