കോന്നി : ചെങ്കുളം പാറമട ഉടമ കയ്യേറി ഗേറ്റ് സ്ഥാപിച്ച പഞ്ചായത്ത് റോഡ് അസിസ്സ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തിൽ അളന്നു. പഞ്ചായത്തിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഗേറ്റ് തുറന്നു നൽകിയത്. എന്നാൽ റോഡ് പൂർണമായും അളന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്തിന്റെ ആസ്തിയിലുള്ള റോഡിന്റെ നീളം 1600 മീറ്ററാണെന്നും 1080 മീറ്റർ മാത്രമേ അളന്നുള്ളൂവെന്നും നാട്ടുകാർ അറിയിച്ചു. ഇത് പഞ്ചായത്ത് അധികൃതരും പാറമട ഉടമയും തമ്മിലുള്ള ഇടപാടിന്റെ ഭാഗമാണെന്നും ഉദ്യോഗസ്‌ഥർ റോഡ് അളക്കാൻ വരുന്ന വിവരം അറിയിച്ചിരുന്നില്ലെന്നും ഇവർ ആരോപിച്ചു.
കഴിഞ്ഞ ദിവസവും എംഎൽഎയും കലക്ടറും പങ്കെടുത്തു യോഗം ചേർന്നിരുന്നു. ഈ യോഗത്തിലും റോഡ് അളന്നു തിട്ടപ്പെടുത്താനും പഞ്ചായത്തിന്‍റെ അധീനതയിലുള്ളതാണെങ്കിൽ ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ ലംഘനമാണ് ഇന്നലെ നടന്നതെന്ന് പ്രദേശവാസി കൾ പറയുന്നു. ഇവർ പ്രതിഷേധവുമായി പഞ്ചായത്ത് ഓഫിസിൽ എത്തുകയും ചെയ്തു. ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസുമായി ബന്ധപ്പെട്ട് റോഡ് അളക്കാൻ നേരത്തെ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നതായും പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണോ ബാക്കി ഭാഗമെന്നു കണ്ടെത്തുമെന്നും ആണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.






























