കോന്നി : കോന്നി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഓക്സിജൻ പ്ലാന്റ് കാട് കയറി നശിച്ചിട്ടും പുനസ്ഥാപിക്കാൻ നടപടിയില്ല. 2022 ഫെബ്രുവരി 26 നാണ് കോന്നി മെഡിക്കൽ കോളേജിലെ ഓക്സിജൻ പ്ലാന്റ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 240 കിടക്കകളിൽ പ്ലാന്റിൽ നിന്നും നേരിട്ട് ഓക്സിജൻ ലഭ്യമാക്കുന്ന രീതിയിൽ ആണ് പ്ലാന്റ് പ്രവർത്തന ക്ഷമമാക്കിയിരുന്നത്. കേന്ദ്ര ഫണ്ടിൽ നിന്നും ലഭിച്ച പ്ലാന്റാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് എന്ന് അധികൃതർ പറയുന്നു. എന്നാൽ രോഗികൾക്കു ഉപകാരപ്രദം ആകേണ്ട പ്ലാന്റാണ് ഇപ്പോൾ മെഡിക്കൽ കോളേജ് പാർക്കിംഗ് ഏരിയയ്ക്ക് സമീപം കാട് കയറി നശിക്കുന്നത്.
ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പ്ലാന്റ് സ്ഥാപിക്കേണ്ടതിന്റെ ചുമതല. എന്നാൽ കരാർ എടുത്തവർ ഇത് സ്ഥാപിക്കാൻ കാലതാമസം എടുക്കുന്നതാണ് പ്ലാന്റ് സ്ഥാപിക്കാതെ കാടുകയറി നശിക്കുന്നത്. ലക്ഷങ്ങൾ വിലവരുന്ന പ്ലാന്റ് പ്രവർത്തിക്കാതെ ഇരുന്നാൽ ഇത് പൂർണ്ണമായി നശിക്കുകയും ചെയ്യും. എന്നാൽ അധികൃതർ വേണ്ട രീതിയിൽ വിഷയത്തിൽ ഇടപെടുന്നില്ലെന്നും ആക്ഷേപം ഉയരുന്നു. പി എസ് എ ടെക്നോളജി ഉപയോഗിച്ചാണ് കോന്നി മെഡിക്കൽ കോളേജിലെ നിലവിലെ പ്ലാന്റ് പ്രവർത്തിക്കുന്നത്. കോവിഡ് വ്യാപന സാഹചര്യത്തിൽ ആയിരുന്നു നിലവിലെ പ്ലാന്റ് സ്ഥാപിച്ചത്. 2021 മെയ് മാസത്തിൽ ആയിരുന്നു നിലവിൽ പ്രവർത്തിക്കുന്ന പ്ലാന്റ് സ്ഥാപിക്കാൻ അനുമതി ലഭിച്ചത്.