കോട്ടയം : കേരള കോൺഗ്രസ് തർക്കങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് ഡൽഹി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ജോസ് കെ മാണിക്ക് അനുകൂലമായേക്കും എന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. ഇന്നത്തെ സാഹചര്യത്തിൽ എൽ.ഡി.എഫിൽ മാന്യമായ അംഗീകാരം ലഭിക്കുന്നതിന് ജോസഫിന് വലിയ തടസങ്ങളില്ല. തന്നെയുമല്ല മുന്നണിയിലെ മറ്റ് ഘടകകക്ഷികൾ തന്നെ ജോസഫിന്റെ വരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ജോസഫിന് എതിരാകുന്ന സാഹചര്യം ഉരുത്തിരിഞ്ഞാൽ യു.ഡി.എഫിലും എൽ.ഡി.എഫിലും തങ്ങൾക്ക് എത്ര കണ്ട് സ്വീകാര്യത ലഭിക്കുമെന്നത് ജോസഫിനെ അലട്ടുന്നുണ്ട്. ഈ ആശങ്ക അദ്ദേഹം ചില നേതാക്കന്മാരോട് പങ്കുവെക്കുകയും ചെയ്തു. ജോസഫിനൊപ്പം നിൽക്കുന്ന നേതാക്കളിൽ ചിലരെങ്കിലും ഔദ്യോഗിക വിഭാഗത്തിൽ പോയേക്കുമെന്നതും ജോസഫിനെ പ്രതിരോധത്തിലാക്കുന്നു.
ചടുല രാഷ്ട്രീയനീക്കങ്ങൾക്ക് പേരുകേട്ട പി.ജെ. ജോസഫ് കോട്ടയം ജില്ലാ പഞ്ചായത്തെന്ന വജ്രായുധം പുറത്തെടുത്താണ് രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് വിഷയത്തിൽ യു.ഡി.എഫ് എടുക്കുന്ന തീരുമാനം തങ്ങൾക്കു പ്രതികൂലമായാൽ എൽ.ഡി.എഫിലേക്കു കൂറുമാറാനുള്ള രാഷ്ട്രീയകാരണമായി ഉയർത്തി കാണിക്കാൻ ജോസഫ് ശ്രമിക്കും.
ജില്ലാ പഞ്ചായത്തിൽ ധാരണയുണ്ടായിരുന്നുവെന്നും ആ ധാരണ ലംഘിക്കപ്പെട്ടിട്ട് 50 ദിവസം കഴിഞ്ഞു എന്നുമാണ് ജോസഫ് വിഭാഗം പറയുന്നത്. പക്ഷെ ഈ 50 ദിവസത്തിനിടക്ക് വിഷയം ഉന്നയിക്കാതെ, കോവിഡ് പ്രതിരോധത്തിൽ സർക്കാരിനെ അനുമോദിക്കുകയും പിണറായിയുമായി ചർച്ച നടത്തുകയും ഒരു ദിനപത്രത്തിൽ പിണറായിക്ക് ജന്മദിനആശംസ എഴുതുകയും ചെയ്ത പിജെ ജോസഫ് ജില്ലാ പഞ്ചായത്ത് വിഷയത്തിൽ കടുത്ത നിലപാടിലേക്ക് കടന്നത് എൽഡിഎഫുമായി ജോസഫ് ഗ്രൂപ്പ് രഹസ്യധാരണ ഉണ്ടാക്കിയെന്ന മാണി ഗ്രൂപ്പ് വാദത്തിന് ബലമേകുന്നു. ഇത് മനസ്സിലാക്കിയുള്ള മറുതന്ത്രമാണ് യു.ഡി.എഫ് പുറത്തെടുത്തത്.
തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വന്ന ശേഷം ജോസഫിന്റെ വിലപേശൽ ശക്തി കുറയുമെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. അതിനാൽ തന്നെ കമ്മീഷന്റെ വിധി വരും വരെ കോട്ടയം ജില്ലാ പഞ്ചായത്തു വിഷയത്തിൽ തീരുമാനമെടുക്കേണ്ട സാഹചര്യമില്ല എന്നതായിരുന്നു യു.ഡി.എഫ് നിലപാട്. ഈ സാഹചര്യം മറികടക്കാൻ യു.ഡി.എഫിന് വരുന്ന വെള്ളിയാഴ്ച്ച വരെ അന്ത്യശാസനം പ്രഖ്യാപിച്ചുകൊണ്ടാണ് ജോസഫ് പ്രതിരോധം തീർത്തത്. അടുത്ത ഒന്നു രണ്ടു ദിവസങ്ങൾ ജോസഫിനും കോൺഗ്രസിനും ഒരുപോലെ നിർണായകമാവുകയാണ്. കമ്മീഷന്റെ വിധി വെള്ളിയാഴ്ചയ്ക്കകം വന്നില്ലെങ്കിൽ ശക്തമായ രാഷ്ട്രീയ കാരണം മുൻനിറുത്തി യു.ഡി.എഫ് വിടാനുള്ള സാഹചര്യം സംജാതമാകും. തീരുമാനം എതിരാണെങ്കിൽ തൽക്കാലത്തേക്ക് എങ്കിലും യു.ഡി.എഫിൽ തുടരാനാണ് സാധ്യത.