തിരുവനന്തപുരം : ബേപ്പൂരിൽ പി.വി.അൻവർ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഇക്കാര്യം സ്ഥിരീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനമാണിത്. അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ നേരത്തെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയിരുന്നു. ബേപ്പൂരിൽ ഇതിനോടകം തന്നെ അൻവർ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. യൂഡിഎഫിൽ നിന്ന് ഉറപ്പ് ലഭിച്ചതോടെയാണ് അൻവർ ബേപ്പൂരിൽ സജീവമായത്. ഫ്ളക്സും ബോർഡുകളും സ്ഥാപിച്ചുതുടങ്ങി. മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ മുഹമ്മദ് റിയാസ് ആണ് എതിരാളി.
കേരളത്തിലും ബേപ്പൂരിലും എൽഡിഎഫിനെതിരെ സുനാമി അടിക്കുമെന്ന് പിവി അൻവർ പറഞ്ഞു. രാവിലെ ബേപ്പൂരിലെ ചാലിയം ഹാർബർ സന്ദർശിച്ച അൻവർ മത്സ്യതൊഴിലാളികളുമായി ആശയവിനിമയം നടത്തി. മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെ അൻവർ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. മരുമോനായതിന്റെ ലഹരിയിലാണ് മുഹമ്മദ് റിയാസ്, വികസനം ജനങ്ങൾക്ക് നേരിട്ട് അനുഭവപ്പെട്ടാൽ പിന്നെ ജാഥയുടെ ആവശ്യമില്ല, എംവി ഗോവിന്ദന്റെ വികസന ജാഥ മറ്റൊരു തട്ടിപ്പാണ്. യുഡിഎഫിന്റെ പുതുയുഗയാത്രയിലൂടെ എംവി ഗോവിന്ദന്റെ ജാഥയിലെ അവകാശവാദങ്ങൾ പൊളിയുമെന്നും പി വി അൻവർ പറഞ്ഞു. തൊഴിലാളികളെക്കുറിച്ച് മുഹമ്മദ് റിയാസ് ഒരു പ്രസംഗത്തിൽപോലും പറയാറില്ല, ആകെ പറയുന്നത് ടൂറിസത്തെക്കുറിച്ചുമാത്രമാണെന്നും അൻവർ വിമർശിച്ചു.






























