ഇസ്ലാമാബാദ്: ഞായറാഴ്ച പുലർച്ചെ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ആക്രമണം നടത്തിയതായും തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ അറിയിച്ചു. രാജ്യത്തിനുള്ളിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾക്ക് പിന്നാലെയാണ് നടപടി. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ അഥവാ ടിടിപി എന്നറിയപ്പെടുന്ന പാകിസ്ഥാൻ താലിബാന്റെയും അതിന്റെ അനുബന്ധ സംഘടനകളുടെയും ഏഴ് ക്യാമ്പുകൾക്കെതിരെ സൈന്യം ഓപ്പറേഷൻസ് നടത്തിയതായി ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു. അതിർത്തി മേഖലയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ അനുബന്ധ സംഘടനയെയും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ എവിടെയാണ് ആക്രമിച്ചതെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയിട്ടില്ല. അഫ്ഗാനും സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലെ റിപ്പോർട്ടുകൾ പ്രകാരം അഫ്ഗാനിസ്ഥാനുള്ളിലാണ് ആക്രമണം നടന്നതെന്ന് സൂചനയുണ്ട്. ഫിറ്റ്‌ന അൽ ഖ്വാരിജ്, ദാഇഷ് ഖൊറാസാൻ പ്രവിശ്യ എന്നിവിടങ്ങളിലെ ക്യാമ്പുകൾ ലക്ഷ്യമാക്കിയതായി പാകിസ്ഥാൻ മാധ്യമങ്ങൾ അറിയിച്ചു.






























