കോട്ടയം : പാലാ കൊട്ടാരമറ്റത്ത് ബസ്സിനുള്ളില്‍ പതിമൂന്നുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്നാം പ്രതി അറസ്റ്റില്‍. പ്രണയം നടിച്ച് ബസ് സ്റ്റാന്‍ഡില്‍ വിളിച്ചു വരുത്തി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഏറ്റുമാനൂര്‍ വള്ളിക്കാട് നിരപ്പേല്‍ വിഷ്ണു മനോഹരൻ(30)ആണ് പിടിയിലായത്. കഴിഞ്ഞമാസം 15 നായിരുന്നു കേസിനാസ്പദമായ സംഭവം. പതിമൂന്നുകാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസ് കണ്ടക്ടര്‍ അഫ്‌സല്‍ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ബസിനുള്ളില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ബസിനുള്ളില്‍ കയറ്റിയതിനുശേഷം മറ്റൊരു കണ്ടക്ടറായ വിഷ്ണുവും ഡ്രൈവര്‍ എബിനും അഫ്‌സലിന് ഒത്താശചെയ്ത് ബസ്സിന്റെ ഷട്ടര്‍ താഴ്‌ത്തി പുറത്തുപോവുകയായിരുന്നു.
തുടര്‍ന്ന് പാലാ ഡി.വൈ.എസ്‌പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പാലാ സി.കെ. കെ.പി. ടോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസിനുള്ളില്‍ നിന്നും പെണ്‍കുട്ടിയെയും പ്രതി സംക്രാന്തി സ്വദേശി അഫ്‌സലിനെയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഒത്താശ ചെയ്തു കൊടുത്ത കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ എബിനെയും പോലീസ് സ്റ്റാന്‍ഡിനുള്ളില്‍നിന്നും പിടികൂടി. ഒന്നാം പ്രതി അഫ്‌സലും രണ്ടാം പ്രതി എബിനും ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
ഞായറാഴ്ച രാവിലെ എസ്‌ഐ അഭിലാഷ് എം.ഡി, എഎസ്‌ഐമാരായ ബിജു വര്‍ഗീസ്, ബിജു കെ. തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, സി.പി.ഒ രഞ്ജിത്ത് സി. എന്നിവര്‍ ചേര്‍ന്നാണ് വിഷ്ണുവിനെ പിടികൂടിയത്. വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.