പാലക്കാട് : പാലക്കാട് ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ ഉയർന്ന വോട്ടിന് പണം നൽകിയെന്ന പരാതിയിൽ വിശദമായ റിപ്പോർട്ട് ഈ ആഴ്ച തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിക്കുമെന്ന് ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ, പരാതി നൽകിയ എൽഡിഎഫ് – യുഡിഎഫ് നേതാക്കൾ, ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർ എന്നിവരുടെ മൊഴികൾ ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. പണം ലഭിച്ചുവെന്ന് ആരോപിക്കപ്പെട്ട വയോധികയുടെ മൊഴി ഇന്ന് രാവിലെ കളക്ടർ നേരിട്ട് രേഖപ്പെടുത്തിയതോടെ റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള പ്രാഥമിക നടപടികൾ പൂർത്തിയായി. വിവാദത്തിന് ആക്കം കൂട്ടിക്കൊണ്ട് ശോഭാ സുരേന്ദ്രനെ പ്രതിരോധത്തിലാക്കുന്ന പുതിയ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
തന്റെ വാഹനത്തിൽ താനും ബിജെപി നേതാവ് പ്രമീള ശശിധരനും അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലെന്ന ശോഭയുടെ മുൻ വാദങ്ങളെ ചോദ്യം ചെയ്യുന്നതാണ് ഈ ദൃശ്യങ്ങൾ. വാഹനത്തിന്റെ പിൻഭാഗത്ത് ഒരു സ്ത്രീ ഇരിക്കുന്നതും അവർ പുറത്തേക്ക് വരാൻ ശ്രമിക്കുമ്പോൾ ശോഭാ സുരേന്ദ്രൻ വേഗത്തിൽ ഡോർ അടയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ അജ്ഞാത സ്ത്രീ മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിജെപി പ്രവർത്തക സിമി സജീവാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇവർ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാലക്കാട് ബിജെപിയുടെ പ്രചാരണ പരിപാടികളിലും ബിജെപി ദേശീയ നേതാക്കൾ പങ്കെടുത്ത ചടങ്ങുകളിലും സജീവമായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും കോൺഗ്രസ് തെളിവായി ഹാജരാക്കി.
അതേസമയം, കോൺഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങൾ വ്യാജമാണെന്ന വാദമാണ് ശോഭാ സുരേന്ദ്രൻ ഉയർത്തുന്നത്. വാഹനത്തിനുള്ളിൽ മറ്റൊരു സ്ത്രീ ഇരിക്കുന്ന ദൃശ്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമിച്ചതാണെന്ന് ശോഭ ആരോപിക്കുന്നു. ഈ പശ്ചാത്തലത്തിൽ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാൻ ശാസ്ത്രീയ പരിശോധന നടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ ഉണ്ടായേക്കും. തനിക്കെതിരെ ഉയർന്നിട്ടുള്ളത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കോൺഗ്രസ് പ്രവർത്തകർ മോശമായി പെരുമാറിയതിനെതിരെ പൊലീസിൽ പരാതി നൽകുമെന്നുമാണ് ബിജെപി സ്ഥാനാർഥിയുടെ നിലപാട്. പണം നൽകിയെന്ന് പറയപ്പെടുന്ന വയോധിക തനിക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് മൊഴി നൽകിയിട്ടുള്ളതെങ്കിലും, വാഹനത്തിനുള്ളിലെ ദുരൂഹസാന്നിധ്യവും ദൃശ്യങ്ങളിലെ വൈരുദ്ധ്യവും അന്വേഷണത്തിൽ നിർണായകമാകും.






























