പാലക്കാട് : കാലാവസ്ഥാ വ്യതിയാനം, ജലലഭ്യതക്കുറവ്, വരൾച്ച തുടങ്ങി നെൽകൃഷിയെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമായി പാലക്കാട് ജില്ല. അടുത്ത രണ്ട് വിളകൾക്കുള്ള കാർഷിക കലണ്ടർ തയ്യാറാക്കി. ഇനി ജില്ലയിലെ നെൽകർഷകർക്ക് കലണ്ടർ നോക്കി വിത്തിറക്കാം, വളമിടാം, ഞാറുനടാം, വെള്ളമിറക്കാം, കൊയ്യാം മെതിക്കാം, വിൽക്കാം. നെൽകൃഷിക്കുള്ള ജലവിതരണവും വിളവെടുപ്പും സുഗമമാക്കാൻ വേണ്ടിയാണ് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ കാർഷിക കലണ്ടർ തയ്യാറാക്കിയത്. വിവിധ വകുപ്പുകളുടെ ഏകോപനം ഇതിനായി ക്രമീകരിച്ചിട്ടുണ്ട്.
കൃഷിപ്പണികൾ ഏകീകരിച്ച് കാർഷിക മേഖലയിലെ നഷ്ടം കുറയ്ക്കുകയും മികച്ച വിളവ് ഉറപ്പാക്കുകയുമാണ് കലണ്ടറിന്റെ ലക്ഷ്യം. കലണ്ടറിൽ എല്ലാം വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. മെയ് 15 ഞാറ്റടി തയ്യാറാക്കും. ഉപയോഗിക്കുന്ന വിത്ത് ഉമ, ജ്യോതി, കാഞ്ചന ജൂൺ 10^ 25 പറിച്ചു ഞടീൽ. ജൂൺ പത്തിനകം കാലവർഷം എത്താതിരിക്കുകയോ ആവശ്യമായ മഴ ലഭിക്കാതിരിക്കുകയോ ചെയ്താൽ, അണകളിൽ നിന്ന് കനാൽ വഴി വെള്ളം ഉറപ്പാക്കും. നിലം ഒരുക്കൽ, ഞാറ്റടി തയ്യാറാൽ, ഞടീൽ, നെൽച്ചെടിയുടെ വളർച്ചമുതൽ കതിരിടും വരെയാണ് നെല്ലിന് കൂടുതൽ വെള്ളം വേണ്ടത്. ഈ സമയങ്ങളിൽ അണകളിലെ വെള്ളത്തിന്റെ അളവ് കണക്കാക്കി, ആവശ്യമുള്ള പാടങ്ങളിലേക്ക് ജലമെത്തിക്കാനാണ് ഏകീകൃത കലണ്ടർ.
വിളയുണക്കം കുറയ്ക്കാൻ ഈ ക്രമീകരണം തുണയ്ക്കും. പാലുറയ്ക്കാൻ തുടങ്ങിയാൽ പിന്നെ, പാടത്ത് നിന്ന് വെളളത്തിന്റെ അളവ് കുറയ്ക്കണം. കൊയ്ത്ത് സെപ്തംബർ അവസാനവാരം തുടങ്ങാം. ഒക്ടോബർ രണ്ടാം വാരത്തിനകം തീർക്കണം. പിന്നാലെ രണ്ടാം വിള തുടങ്ങും. ഒക്ടോബർ 15 മുതൽ 30 വരെയാണ് ഞാറ്റടി തയ്യാറാക്കാനുള്ള സമയം. ഫെബ്രുവരി അവസാനം കൊയ്യാൻ പാകത്തിനാണ് രണ്ടാം വിളയുടെ ക്രമീകരണം. ഇതൊരു ശീലവും സംസ്കാരവുമായി വളർത്തി, കൃഷിയിലൂടെ കാർഷിക സമൃദ്ധി ഉറപ്പാക്കാനാണ് ഒരുക്കം. പ്രതീക്ഷയുടെ പൊൻകതിരുകൾ ഈ പരീക്ഷണത്തിൽ വിളയട്ടെ.