കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് വീട്ടിൽ നടന്ന റെയ്ഡ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് മുസ്‍ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ഇബ്രാഹിംകുഞ്ഞ്. തന്നെ പ്രതി ചേർത്ത സ്ഥിതിക്ക് ഇനി കേസിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും മുന്‍ മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. കേസിൽ ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേർത്ത് കോടതിയില്‍ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മറ്റു മൂന്ന് പേരെയും പുതിയതായി പ്രതി ചേർത്തിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞിനെ കൂടാതെ കിറ്റ് കോയിലെ ഡിസൈനർ നിശാ തങ്കച്ചി, സ്ട്ര കച്ചറൽ എൻജിനീയർ ഷാലിമാർ, പാലം ഡിസൈൻ ചെയ്ത നാഗേഷ് കൺസൽട്ടൻസിയിലെ ഡിസൈനർ മജ്ജുനാഥ് എന്നിവരാണ് പ്രതികളാക്കിയ മറ്റുള്ളവര്‍.
നേരത്തെ കേസിൽ 4 പേരെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. പാലം പണിത നിർമ്മാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്‍സിന്റെ എം ഡി സുമീത് ഗോയൽ, കിറ്റ്‍കോയുടെ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ അസിസ്റ്റന്റ് ജനറൽ മാനേജർ പി ഡി തങ്കച്ചൻ, പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ മൊത്തം പ്രതികളുടെ എണ്ണം എട്ടായി.
കരാറുകാരന് അമിത ലാഭം ഉണ്ടാക്കാൻ പ്രതികൾ ചേർന്ന് ഗുഡാലോചാന നടത്തിയെന്നും ഇതാണ് പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് വഴിവെച്ചതെന്നും വിജിലൻസ് പറയുന്നു. പ്രതികൾ ചേർന്ന് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചു. വായ്പക്ക് വ്യവസ്ഥ ഇല്ലെന്നിരിക്കെ 8 കോടി രൂപയുടെ വായ്പ കരാറുകാരന് നൽകി. അഴിമതി ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് ചുമത്തിയിരിക്കുന്നത്.