കൊച്ചി : പാലാരിവട്ടം പാലത്തിന്റെ ഗർഡറുകൾ പൊളിച്ചു തുടങ്ങി. അർധരാത്രിയിൽ ഗതാഗതം നിയന്ത്രിച്ചാണ് പൊളിക്കൽ നടപടികൾ. പാലം പൊളിക്കുന്നതിലെ സുപ്രധാന ഘട്ടമാണിത്. രാത്രി പത്തരക്ക് ആരംഭിച്ച ഗർഡറുകൾ പൊളിക്കുന്ന ജോലി പുലർച്ചെ വരെ നീണ്ടു. ക്രെയിനുകളുടെ സഹായത്തോടെ ഗർഡറുകൾ താങ്ങി നിർത്തിയാണ് മുറിച്ചു നീക്കിയത്. മുറിച്ചു മാറ്റുന്ന കോൺക്രീറ്റ് പാളികൾ കൊച്ചി മെട്രോയുടെ മുട്ടം യാർഡിലേക്കാണ് മാറ്റുന്നത്. 102 ഗാർഡറുകളാണ് പാലത്തിനുള്ളത്. ഇതോടൊപ്പം തന്നെ പാലത്തിന്റെ ടെക്സ്ലാബ് പൊളിക്കുന്നതും സമാന്തരമായി പുരോഗമിക്കുകയാണ്.
ഗർഡറുകളും ടെക്സ്ലാബുകളും പൊളിച്ചു നീക്കുന്ന ജോലി മൂന്നു മാസം കൊണ്ട് പൂർത്തിയാകും. അതിന് ശേഷം പാലത്തിൻ്റെ തൂണുകൾക്ക് ബലം കൂട്ടുന്ന നടപടികൾ തുടങ്ങും. സമാന്തരമായി തന്നെ പുതിയ ഗർഡറുകളുടെ നിർമ്മാണം നടക്കും. രാത്രി സമയങ്ങളിലാണ് ഗർഡറുകൾ പൊളിക്കുന്ന പണികൾ നടക്കുക. പാലം പൊളിക്കൽ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പാലത്തിന്‍റെ അണ്ടര്‍പാസ് അടച്ചിരിക്കുകയാണ്. ഇരുവശത്തുമുള്ള സര്‍വീസ് റോഡില്‍ പാര്‍ക്കിങ്ങും നിരോധിച്ചിട്ടുണ്ട്. എന്നാൽ പാലത്തിന് സമാന്തരമായി ദേശീയപാതയിൽ ഇരുവശത്തും ഗതാഗതത്തിന് തടസമില്ല.