കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവിൽ ഇബ്രാഹിംകുഞ്ഞിനു ആശുപത്രിയിൽ തുടരാമെന്നും ഡിസ്ചാർജ് ചെയ്യുന്ന സാഹചര്യം വന്നാൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കുന്നത് പുതുമയുള്ള കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചത്. പൊതു തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യം കണക്കാക്കി രാഷ്ട്രീയ പ്രേരിതമായാണ് അറസ്റ്റെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ശരിയായ നടപടിക്രമങ്ങളിലൂടെ, 2 ഐഎഎസ് ഉദ്യോഗസ്ഥരുടെ ശുപാർശയോടെ എത്തിയതിനാലാണു മുൻകൂർ തുക നൽകാൻ അംഗീകാരം കൊടുത്തതെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
ആർഡിഎസിനു കരാർ നൽകാൻ ഇബ്രാഹിംകുഞ്ഞ് ഉൾപ്പെടെയുള്ളവർ തിരുവനന്തപുരത്തു മാസ്കറ്റ് ഹോട്ടലിൽ 2013 ജൂൺ 17 ന് നടന്ന യോഗത്തിൽ ഗൂഢാലോചന നടത്തിയെന്നായിരുന്നു സർക്കാരിന്റെ ആരോപണം. മുൻകൂർ പണം അനുവദിച്ചതു നിയമവിരുദ്ധമായാണെന്നും അതിനു കരാറിൽ വ്യവസ്ഥയില്ലെന്നും നിയമവകുപ്പിന്റെ അഭിപ്രായം തേടിയില്ലെന്നും സർക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി അറിയിച്ചിരുന്നു.