കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ മൂന്നാംവട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂറാണ് ചോദ്യം ചെയ്തത്. വിജിലന്‍സ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. ചോദ്യംചെയ്യലുമായി ഇനിയും സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം തവണയാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഇബ്രാംഹിംകുഞ്ഞ് ഹാജരാകുന്നത്. തിരുവനന്തപുരത്തെ വിജിലന്‍സ് ആസ്ഥാനത്ത് രാവിലെ പതിനൊന്നോടെയാണ് ഇബ്രാഹിം കുഞ്ഞ് എത്തിയത്. ഇബ്രാഹിം കുഞ്ഞില്‍ നിന്നും രണ്ട് തവണ വിജിലന്‍സ് രേഖപ്പെടുത്തിയ മൊഴികളും കേസിലെ പ്രതികളുടെ മൊഴികളും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്. മൊഴികളിലെ വൈരുദ്ധ്യം കുഞ്ഞിനെ കുരുക്കാകുമെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ നല്‍കിയിരുന്ന വിവരം.
ഒരാഴ്ച മുന്‍പ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യുണിറ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അന്വേഷണസംഘം ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തത്. എഴുതി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ഇബ്രാഹിം കുഞ്ഞ് നല്‍കിയ പല വിശദീകരണങ്ങളും തൃപ്തികരമായിരുന്നില്ല. കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് വഴിവിട്ട് സഹായിച്ചുവെന്നാണ് ആക്ഷേപം. ഇബ്രാഹിംകുഞ്ഞിനെതിരെ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെയും കരാറുകാരുടേയും മൊഴി അന്വേഷണസംഘത്തിന് മുന്നിലുണ്ടായിരുന്നു.
കരാറുകാരായ ആര്‍.ഡി.എസ് കമ്പനിയ്ക്ക് മുന്‍കൂറായി എട്ടേകാല്‍ കോടി രൂപ കിട്ടിയത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടതോടെയാണെന്നാണ് വിജലന്‍സ് നിഗമനം. മന്ത്രിയും ഉദ്യോഗസ്ഥരും ഒറ്റദിവസം കൊണ്ട് ഫയലില്‍ ഒപ്പിട്ടാണ് കരാര്‍ കമ്പനിക്ക് പണം അനുവദിച്ചതെന്നതിന്റെ രേഖയും പുറത്തുവന്നിരുന്നു. നേരത്തെ വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ വകുപ്പുകള്‍ ചുമത്തി പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജ്, കിറ്റ്‌കോ മുന്‍ എം.ഡി സുമിത് ഗോയല്‍, നിര്‍മാണ കമ്പനിയായ ആര്‍ബിഡിസികെ ജനറല്‍ മാനേജര്‍ പി.ഡി.തങ്കച്ചന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.