കൊച്ചി: പാലാരിവട്ടം ഫ്ലൈഓവർ അഴിമതിക്കേസ് അന്വേഷണം വിജിലൻസ് താത്കാലികമായി നിറുത്തിവച്ചു. കൊറോണ രോഗ വ്യാപനം തടയാൻ രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. കോടികളുടെ വെട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കെയാണ് സംസ്ഥാനത്ത് കൊറോണ രോഗം സ്ഥിരീകരിക്കുകയും നിരവധിപ്പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ട സാഹചര്യവുമുണ്ടായത്. അതേസമയം, ലോക്ക് ലൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ കേസന്വേഷണം പുനഃരാരംഭിക്കും.
ഫ്ലൈഓവർ അഴിമതിക്കേസിൽ മുൻ മന്ത്രിയും അഞ്ചാം പ്രതിയുമായ വി.കെ ഇബ്രാഹിം കുഞ്ഞിനെ നാലാമതും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു വിജിലൻസ്. ഇബ്രാഹിം കുഞ്ഞിനെ കൂടാതെ കിറ്റ്‌കോ ഡിസൈനർ നിശാ തങ്കച്ചി, സ്ട്രക്ചറൽ എൻജിനീയർ ഷാലിമാർ, പാലം ഡിസൈൻ ചെയ്ത നാഗേഷ് കൺസൾട്ടൻസിയിലെ ഡിസൈനർ മഞ്ജുനാഥ് എന്നിവരടക്കമുള്ള എല്ലാ പ്രതികളേയും വിജിലൻസിന് വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത് ബുദ്ധിമുട്ടാണ്. ഇതേതുടർന്നാണ്, ചോദ്യം ചെയ്യലടക്കമുള്ള നടപടികളെല്ലാം നീട്ടിയതെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.