റാന്നി: ശബരിമല തിരുവാഭരണ പാതയില്‍ അമിതഭാരം കയറ്റിയുള്ള മണ്ണുകടത്തല്‍ മൂലം കോണ്‍ക്രീറ്റ് റോഡ് തകര്‍ന്നതായി പരാതി. കുത്തുകല്ലും പടി -മന്ദിരം, പള്ളിക്കമുരുപ്പ്- പേങ്ങാട്ടുകടവ് റോഡാണ് കോണ്‍ക്രീറ്റ് തകര്‍ന്നും വശങ്ങള്‍ ഇരുത്തിയും സഞ്ചാരയോഗ്യമല്ലാതെയായത്. നുറ്റാണ്ടുകൾ പഴക്കമുള്ളതും കഴിഞ്ഞ കാലങ്ങളിൽ കയ്യേറ്റം ഒഴിപ്പിച്ചുകൊണ്ട് റാന്നി മുൻ എം എൽ എ പ്രത്യേക താൽപ്പര്യം എടുത്ത് റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപ മുടക്കി വികസിപ്പിച്ച റോഡാണിത്. കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയിട്ട് രണ്ട് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു. പള്ളിക്കമുരുപ്പില്‍ നിന്നും മണ്ണ് എടുത്ത് പ്രധാന റോഡ് വഴി വടശ്ശേരിക്കരക്ക് പോകേണ്ടതിന് പകരം പാസുകൾ ഉപയോഗിക്കാതെ തിരുവാഭരണ പാതവഴി മണ്ണ് കടത്തിയതാണ് കാരണം.
തകര്‍ന്ന ഭാഗം വടശ്ശേരിക്കര പഞ്ചായത്തിന്റെ അധീനതയിൽ ഉള്ളതാണ്. പഞ്ചായത്തിൽ നാട്ടുകാർ പരാതി പെട്ടിട്ടും ഒരു നടപടിയും ഉണ്ടാകാതെ വന്നപ്പോൾ പ്രദേശവാസിയായ യുവാവ് റോഡിൽ ഇറങ്ങി പായ വിരിച്ചു കിടന്നു ഒറ്റയാൾ സമരം നടത്തി ടിപ്പറുകൾ തടയുകയും അധികൃതരുടെ ശ്രദ്ധ ഉണ്ടാകുകയും ചെയ്തിരുന്നു. തന്‍മൂലം പഞ്ചായത്ത് സെക്രട്ടറി അടക്കം സ്ഥലത്ത് എത്തി പരിശോധന നടത്തി. റാന്നി പഞ്ചായത്ത് നിയമം കൊണ്ട് തിരുവാഭരണ പാതയിലെ ടിപ്പർ ഓട്ടം നിരോധിച്ചിട്ട് അഞ്ചു വർഷം പൂര്‍ത്തിയായി. ഇതേ മാതൃകയില്‍ ഇവിടെയും ഭാരവാഹനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.





























