റാന്നി: അഖില ഭാരത അയ്യപ്പസേവ സംഘം നൂറ്റാണ്ടുകളായി സേവന പ്രവർത്തനം നടത്തിവരുന്ന പമ്പ ഓഫീസിൽ അനധികൃതമായി കടന്നു കയറി റാന്നി യൂണിയൻ സെക്രട്ടറിയും പമ്പ ക്യാമ്പ് ഓഫീസറുമായിരുന്ന പ്രസാദ് കുഴികാല, ദേശീയ കൗണ്‍സില്‍ അംഗം പ്രകാശ് കോഴിക്കോട് എന്നിവരെ അക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അയ്യപ്പ സേവാസംഘം റാന്നി താലൂക്ക് യൂണിയൻ ആവശ്യപ്പെട്ടു. മീനമാസ പൂജാസമയത്ത് പമ്പ, സന്നിധാനം ക്യാമ്പുകൾ രേഖാപരമായി ദേശീയ സമിതി ആവശ്യപ്പെട്ട പ്രകാരമാണ് റാന്നി താലൂക്ക് യൂണിയൻ സേവനം ഏറ്റെടുക്കുകയും ഒപ്പം കോഴിക്കോട് യുണിയനും ചേർന്നു കൊണ്ട് പ്രവർത്തിച്ചിരുന്നത്. രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ കൊലവിളി നടത്തി തീവ്രവാദം പ്രചരിപ്പിക്കാൻ ദേശീയ സെക്രട്ടറി എന്ന വ്യാജ പേരിൽ കെ ജനാർദ്ദനൻ എന്ന ആളിന്റെതായി നടത്തിയിട്ടുള്ള വ്യാജ പ്രസ്താവനയ്‌ക്കെതിരെയും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വിമത പ്രവർത്തനം നടത്തി സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ടവരുടെ തീവ്ര നിലപാടുകൾ കണ്ടില്ലെന്നു നടിച്ചാൽ സമാധാന അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന പുണ്ണ്യ സാങ്കേതമായ ശബരിമലയിലെ എല്ലാ സേവനങ്ങളെയും ഇത് ബാധിക്കുന്നതിൽ യോഗം ദുഃഖം രേഖപ്പെടുത്തി. അടിയന്തിരമായി പ്രശ്ന പരിഹാരം ഉണ്ടാകുവാൻ എല്ലാവരുടെ ഭാഗത്തു നിന്നും ഇടപെടൽ ഉണ്ടാകണമെന്നും ക്യാമ്പുകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിനു നടപടി ഉണ്ടാകണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. റാന്നി യൂണിയൻ പ്രസിഡന്റ് വി കെ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ദേശീയ നിർവാഹക സമിതി അംഗം മോഹന ചന്ദ്രൻ, യൂണിയൻ സെക്രട്ടറി പ്രസാദ് കുഴികാല, സംസ്ഥാന സമിതി അംഗം സി കെ ബാലൻ, പി ആർ ബാലൻ, വിജയ കുമാരൻ നായർ, ശിവദാസ കൈമൾ, ഗോപകുമാർ മുക്കന്നൂർ, തുളസിധരൻ നായർ എന്നിവർ പ്രസംഗിച്ചു.