പമ്പ : ശബരിമലയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ രണ്ടരമണിക്കൂറിനുള്ളിൽ കണ്ടെത്തി പമ്പ പോലീസ്. നവഗ്രഹ പ്രതിഷ്ഠ പൂജയ്ക്കായി നട തുറന്നിരിക്കേ ശനിയാഴ്ച വൈകിട്ട് 6.30-നാണ് പമ്പയിൽനിന്ന് സന്നിധാനത്തേക്ക് പോയ ആലപ്പുഴ സനാതനപുരം സ്വദേശി രാകേഷിന്റെ ഫോൺ നഷ്ടപ്പെട്ടതായി പമ്പ പോലീസ് സ്റ്റേഷനിൽ വയർലെസ് മുഖേന വിവരം ലഭിക്കുന്നത്. ഇയാളിൽനിന്ന് വിവരം ശേഖരിച്ച് സ്റ്റേഷൻ സൈബർ ഹെൽപ്പ് ഡെസ്ക് വഴി പരാതി സിഇഐആർ പോർട്ടലിൽ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് സൈബർ സെൽ മുഖേന ലൊക്കേഷൻ പരിശോധിച്ചപ്പോൾ നിലയ്ക്കൽ പമ്പാവാലി കുമളി റോഡിൽ ഫോൺ ‘സഞ്ചാരത്തിലാണെന്ന്’ കണ്ടെത്തി. തുടർന്ന് പമ്പയിൽനിന്ന് ആറരയ്ക്കുശേഷം പോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.
ഡോളി തൊഴിലാളികൾ പോയ ജീപ്പ് കണ്ടെത്തുകയും ഇത് കുമളി ഭാഗത്തേക്ക് പോകാൻ സാധ്യതയുള്ളതായും മനസ്സിലാക്കി. ജീപ്പിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും പീരുമേട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ ഗോപി ചന്ദ്രനെ അറിയിച്ചു. വിവരപ്രകാരം പെരുവന്താനം-കുമളി ഹൈവേ പട്രോളിങ് സംഘം കുട്ടിക്കാനത്ത് വെച്ച് രാത്രി ഒൻപതിന് ജീപ്പ് തടഞ്ഞുനിർത്തി പീരുമേട് പോലീസിനെ അറിയിച്ചു. എസ്ഐ അരവിന്ദും സംഘവും എത്തി പരിശോധിച്ചതിൽ നഷ്ടപ്പെട്ട ഫോൺ കണ്ടെത്തി. തഞ്ചാവൂർ സ്വദേശിയായ അയ്യപ്പഭക്തന്റെ കൈയിലായിരുന്നു ഫോൺ. കളഞ്ഞുകിട്ടിയെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. കോട്ടയം തിടനാട് പോലീസിന്റെയും കെഎസ്ആർടിസി ജീവനക്കാരുടെയും സഹായത്തോടെ ഫോൺ പമ്പ സ്റ്റേഷനിൽ എത്തിച്ച് ഉടമയ്ക്ക് കൈമാറി. പമ്പ ഇൻസ്പെക്ടർ സി.കെ. മനോജ്, സിപിഒമാരായ എ.എ. അരുൺ, ജിനു ജോർജ്, രാഹുൽ ഹരിന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് ഫോൺ കണ്ടെത്തുന്നതിന് നേതൃത്വം നൽകിയത്.





























