തിരുവനന്തപുരം : കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച പാമോയില്‍ കേസിന്റെ അണിയറ സാഹചര്യം പൊതുവേദിയില്‍ വിശദീകരിച്ച് അന്നത്തെ ധനമന്ത്രി ഉമ്മന്‍ ചാണ്ടി. പാമോയില്‍ കേസില്‍ വഴിവിട്ട് ഒന്നും നടന്നിട്ടില്ല. ഞാന്‍ കൂടി പ്രതിയായിരുന്നെങ്കില്‍ ജിജി തോംസണ്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുമായിരുന്നു. എന്നാല്‍ തന്നെ ഇരുപത്തിമൂന്നാം സാക്ഷിയാക്കുകയായിരുന്നു. ഇതിനെല്ലാം പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി സംശയിക്കുന്നത്. കെ.കരുണാകരനും സി.എച്ച്.മുസ്തഫയും ഉള്‍പ്പെടെയുള്ളവര്‍ നിരപരാധികളാണ്. ഇക്കാര്യം മനസിലാക്കിയാണ് മുഖ്യമന്ത്രിയായപ്പോള്‍ കേസ് പിന്‍വലിച്ചത്.
രണ്ട് തവണ മുഖ്യമന്ത്രിയായപ്പോഴും പലരും കേസില്‍ തൊടരുതെന്നും കൈപ്പൊളുമെന്നും ഉപദേശിച്ചിരുന്നതായും ഉമ്മന്‍ ചാണ്ടി തുറന്നു പറഞ്ഞു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ജിജി തോംസണ്‍ രചിച്ച നഥിംങ്ങ് പേഴ്‌സണല്‍ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ടായിരുന്നു പാമോയില്‍ കേസിലെ എല്ലാവര്‍ക്കും ഉമ്മന്‍ ചാണ്ടി ക്ലീന്‍ ചിറ്റ് നല്‍കിയത്. ധനവകുപ്പുമായി ആലോചിക്കാതെ കരാര്‍ ഒപ്പിടാന്‍ മന്ത്രിസഭ തീരുമാനമെടുത്തുവെന്ന സാങ്കേതിക കാരണം മാത്രമാണ് കേസിന് ആധാരം. പാമോയില്‍ അത്യാവശ്യമായതുകൊണ്ടാണ് തിടുക്കത്തില്‍ ഫയല്‍ മന്ത്രിസഭ പരിഗണിച്ചതെന്നും ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു. 1991-92-കാലഘട്ടത്തില്‍ കെ.കരുണാകരന്‍ കേരള മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍ നിന്ന് ഒരു സിംഗപ്പൂര്‍ കമ്പനിയെ ഇടനിലക്കാരനാക്കി പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതികള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു കേസ്. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍, മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫ, അന്നത്തെ ചീഫ് സെക്രട്ടറി എസ്.പത്മകുമാര്‍, ഭക്ഷ്യസെക്രട്ടറി പി.ജെ തോമസ്, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ജിജി തോംസണ്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു, പാമോയില്‍ കമ്പനി ഉദ്യോഗസ്ഥരായ സദാശിവന്‍, ശിവരാമകൃഷ്ണന്‍ എന്നിവരായിരുന്നു പ്രതികള്‍.
പി.ജെ തോമസ് പിന്നീട് ചീഫ് വിജിലന്‍സ് കമ്മിഷണറായെങ്കിലും അദ്ദേഹം ചീഫ് വിജിലന്‍സ് കമ്മിഷണറായി തുടരുന്നത് അനുചിതമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് 2011 മാര്‍ച്ചില്‍ തത്സ്ഥാനം രാജിവച്ചു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പാമോയിലിന്റെ വില ടണ്ണിനു 392.25 ഡോളറായിരുന്ന അക്കാലത്ത് ടണ്ണിനു 405 ഡോളര്‍ എന്ന നിരക്കില്‍ 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള ഓര്‍ഡര്‍ പുറപ്പെടുവിക്കുകയായിരുന്നു. ഈ ഓര്‍ഡര്‍ അന്നത്തെ ക്യാബിനറ്റിന്റെ അംഗീകാരത്തോടുകൂടി പുറപ്പെടിവിച്ചതാണെന്നതാണ് കേസിലെ പ്രധാന ആരോപണം.
ഈ കേസില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കരുണാകരനും മറ്റ് ഏഴുപേര്‍ക്കും കുറ്റപത്രം നല്‍കി. ജസ്റ്റിസ് പി.കെ ബാലചന്ദ്രനു മുന്‍പില്‍ നല്‍കിയ ചാര്‍ജ്ജ് ഷീറ്റില്‍ പാമോയില്‍ കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്ത വകയില്‍ സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും ഇതില്‍ കുറ്റകരമായ ഗൂഢാലോചന ഉള്ളതായും സംസ്ഥാന വിജിലന്‍സ് ആരോപിച്ചു. കെ.കരുണാകരന്റെ മരണശേഷം സുപ്രീം കോടതി അദ്ദേഹത്തിനെതിരായുള്ള നടപടിക്രമങ്ങള്‍ കേസില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
മാറി വരുന്ന സര്‍ക്കാരുകള്‍ ഈ കേസിനു നേരെ സ്വീകരിച്ച നയങ്ങള്‍ വ്യത്യസ്തമായിരുന്നു. കേസ് ഇന്ന് സുപ്രീം കോടതിയിലാണ്. എ.കെ ആന്റണി മന്ത്രിസഭ കേസ് പിന്‍വലിക്കുവാന്‍ താല്പര്യപ്പെട്ടു എങ്കിലും വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭ കേസ് തുടരുവാന്‍ താല്പര്യപ്പെട്ടു. തുടര്‍ന്ന് കേസ് 2011 മാര്‍ച്ചില്‍ വീണ്ടും പരിഗണിക്കുകയും 2011 ഓഗസ്റ്റില്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ കേസിലെ പുനരന്വേഷണത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുള്ളിലും വിഷയം ഏറെ ഒച്ചപ്പാടുണ്ടാക്കി. കെ.കരുണാകരനെ വീഴ്ത്താന്‍ കോണ്‍ഗ്രസിലെ പല നേതാക്കളും ഈ വിഷയം ആയുധമാക്കിയതായും പലവട്ടം ആരോപണം ഉയര്‍ന്നിട്ടുണ്ട്.
































