മലപ്പുറം: പാണക്കാട് മണ്ണിടിച്ചിൽ നടന്ന പ്രദേശം സന്ദർശിച്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്യോഗസ്ഥർക്കൊപ്പമാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്. സംഭവത്തിന് പിന്നിൽ അനധികൃത പാറപൊട്ടിക്കലുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ എന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പെട്രോൾ പമ്പ് നിർമാണത്തിനായി മണ്ണെടുക്കാൻ മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്നും സ്ഫോടകവസ്തു ഉപയോഗിച്ച് പാറപൊട്ടിക്കാൻ യാതൊരു അനുമതിയും നൽകിയിരുന്നില്ല എന്നും മന്ത്രി പറഞ്ഞു. പ്രദേശത്ത് സ്ഫോടനശബ്ദം കേട്ടതിനെ തുടർന്ന് പോലീസ് ഇടപെട്ട് പ്രവർത്തനം നിർത്തിച്ചിരുന്നുവെന്നും പിന്നീട് വീണ്ടും പൊട്ടിത്തെറി നടന്നതായി നാട്ടുകാർ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഷോകോസ് നോട്ടീസ് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മറുപടി പരിശോധിച്ച ശേഷമാകും തുടർനടപടികൾ.നിലവിലെ മഴയുടെ സാഹചര്യത്തിൽ പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ റോഡ് തുറക്കൂവെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും മന്ത്രി പറഞ്ഞു. സ്ഥലത്ത് ഇനി നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ സംഭവത്തെ തുടർന്ന് സംസ്ഥാനത്തുടനീളമുള്ള അനധികൃത ക്വാറി പ്രവർത്തനങ്ങൾക്കും പാറപൊട്ടിക്കലുകൾക്കും എതിരെ പരിശോധന ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.




























