പന്തളം : ശബരിമല ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങും വഴി കൂട്ടം തെറ്റി അലഞ്ഞ അയ്യപ്പ ഭക്തന് പന്തളം ജനമൈത്രി പോലീസ് രക്ഷകരായി. ജന്മനാ രണ്ട് കാലുകളും തളര്‍ന്ന ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിയായ മണികണ്ഠൻ(45)നാണ് പന്തളം ജനമൈത്രി പോലീസ് രക്ഷകരായത്. നാട്ടില്‍ നിന്നും മൂന്നു മാസങ്ങള്‍ക്ക് മുമ്പ് മുച്ചക്ര സൈക്കളില്‍ യാത്ര തിരിച്ച് ദര്‍ശനത്തിനു ശേഷം തിരികെ നാട്ടിലേക്ക് മടങ്ങും വഴി കൂട്ടം തെറ്റുകയായിരുന്നു. കൂട്ടം പിരിഞ്ഞ് ഭക്ഷണത്തിനും യാത്രയ്ക്കും പണമില്ലാതെ ആവശനായി പന്തളം പറന്തല്‍ എന്ന സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പന്തളം ജനമൈത്രി പോലീസ് വേണ്ട സഹായങ്ങള്‍ നല്‍കുകയും കൂടെയുള്ള സ്വാമിമാരെ അന്വേഷിച്ച് കണ്ടെത്തുകയുമായിരുന്നു. പന്തളം പോലീസ് സബ് ഇന്‍സ്പെക്ടര്‍ യു.വി വിഷ്ണു, ജനമൈത്രി ബീറ്റ് ഒഫീസ൪ എസ്. അന്‍വര്‍ ഷാ, ജനമൈത്രി സമിതി അംഗം റജി പത്തിയില്‍, അയ്യപ്പ സമാജം ഭാരവാഹി വേണു എന്നിവരുടെ നേതൃത്വത്തില്‍ ഇദ്ദേഹത്തെ ചെങ്ങന്നൂരില്‍ എത്തിച്ച് കൂടെയുള്ളവര്‍ക്ക് കൈമാറി.






























