കോഴിക്കോട്: യുഎപിഎ കേസിൽ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് അലന്റെ മാതാവ് സബിത മഠത്തില്‍. ഭരിക്കുമ്പോഴും ഭരണമില്ലാത്തപ്പോഴും പാര്‍ട്ടിക്ക് രണ്ട് നയം. വിശ്വസിച്ച പ്രസ്ഥാനത്തില്‍ നിന്ന് ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല. അലന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും സബിത പറഞ്ഞു. അതേസമയം കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളുടെ വീടുകൾ സന്ദർശിച്ച് പ്രത്യക്ഷ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ മുതലെടുപ്പിനില്ലെന്നും മനുഷ്യാവകാശ പ്രശ്നമെന്ന നിലയിൽ നിയമസഭയിൽ വിഷയം വീണ്ടും ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ പ്രശ്നം ഉന്നയിക്കാമെന്ന് കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി.
ജില്ലയിലെ കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. അലന്റെ വീട്ടിലും സന്ദർശനം നടത്തി കേസിന്റെ വിവരങ്ങളും അലന്റെ പശ്ചാത്തലവും ചോദിച്ചറിഞ്ഞു. ഇരുവരും മാവോയിസ്റ്റുകളാണെങ്കിൽ തെളിവ് മുഖ്യമന്ത്രി പുറത്ത് വിടണമെന്ന് അദേഹം ആവശ്യപ്പെട്ടു. സ്വന്തം പാർട്ടിയിലെ എതിർപ്പുപോലും അവഗണിച്ചാണ് സിപിഎം പ്രവർത്തകരായ വിദ്യാർഥികളുടെ വീട്ടിലെത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എൻ.ഐ.എയിൽനിന്ന് കേരള പോലീസ് കേസ് തിരിച്ചെടുക്കണമെന്ന് താഹയുടെ കുടുംബം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീറും ഇന്നലെ അലന്റെയും താഹയുടെയും വീടുകൾ സന്ദർശിച്ചിരുന്നു.