കണ്ണൂർ: തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പാനൂരിലുണ്ടായ ബോംബ് സ്ഫോടനം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. ബോംബ് ഉണ്ടാക്കി ആക്രമണം നടത്താനും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും സി.പി.എം. ഒരുങ്ങുകയാണെന്ന ആരോപണം യു.ഡി.എഫും. ബി.ജെ.പിയും ഉയർത്തിക്കഴിഞ്ഞു. പ്രചാരണത്തിൽ സി.പി.എമ്മിനെതിരേ ഈ വിഷയം ഇനിയുള്ളദിവസങ്ങളിൽ ഉയർത്തിക്കൊണ്ടുവരുമെന്നതിൽ സംശയമില്ല. സ്ഫോടനവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ് പിടിച്ചുനിൽക്കാനാണ് സി.പി.എം. ശ്രമം. സ്ഫോടനത്തിൽ ഉൾപ്പെട്ട പ്രവർത്തകരെ നേരത്തേതന്നെ തള്ളിപ്പറഞ്ഞതാണെന്നും സി.പി.എം. പറയുന്നു. എന്നാൽ ബോംബ് നിർമാണത്തിനിടയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു പ്രവർത്തകൻ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തത് നിസ്സാര സംഭവമല്ല. തിരഞ്ഞെടുപ്പിൽ ഇത് ചെറുതായെങ്കിലും ബാധിക്കുമോ എന്ന ആശങ്ക പാർട്ടിക്കുണ്ട്. പ്രത്യേകിച്ചും തീക്‌ഷണമായ മത്സരം നടക്കുന്ന വടകര, കണ്ണൂർ മണ്ഡലങ്ങളിൽ.
വടകര ലോക്‌സഭാ മണ്ഡലത്തിൽപ്പെട്ടതാണ് സ്ഫോടനം നടന്ന സ്ഥലം. കൂത്തുപറമ്പ് നിയമസഭാമണ്ഡലത്തിലെ കൈവേലിക്കലിന് അടുത്താണിത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുൻപ് കാസർകോട് പേര്യയിൽ നടന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം സി.പി.എമ്മിന് രാഷ്ട്രീയതിരിച്ചടിയായിരുന്നു. പാനൂരിലുണ്ടായ സ്ഫോടനം പോലീസിനെയും സമ്മർദത്തിലാക്കുകയാണ്. ബോംബ് നിർമാണം ഏതാണ്ട് വ്യക്തമായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് വേളയിൽ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസിന് ഇനി കൂടുതൽജാഗ്രത വേണ്ടിവരും.





























