കൊല്ലം: ബി.എസ്.എൻ.എൽ. റിട്ടയേർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ സി.പാപ്പച്ചനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മൂന്നാംപ്രതി സരിതയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. തിരുവനന്തപുരം കാലടിയിലുള്ള ഭർത്തൃവീട്ടിൽനിന്നാണ് ഇവ കണ്ടെടുത്തത്. കൊലപാതകം നടന്ന കാലയളവിൽ സരിത ഉപയോഗിച്ചിരുന്ന രണ്ടാമത്തെ മൊബൈൽ ഫോണാണിത്.
ഇവ വീട്ടിൽ ഒളിപ്പിച്ചുെവച്ചിരിക്കുകയായിരുന്നു. ഈ ഫോണിൽനിന്ന് ഗൂഗിൾപേ വഴി മറ്റുപ്രതികൾക്ക് പണം അയച്ചുകൊടുത്തതായും ബോധ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച 11.30-ഓടെയാണ് കൊല്ലം ഈസ്റ്റ് വനിതാ എസ്.ഐ. ഷബ്നയുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തിയത്. ധനകാര്യ സ്ഥാപനത്തിലെ ജോലിയിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടശേഷം സരിത പലതവണ തിരുവനന്തപുരത്തെ വീട്ടിൽ എത്തിയിരുന്നതായും പോലീസ് പറഞ്ഞു.
നാലുമണിക്കൂർ നീണ്ട തെളിവെടുപ്പിനുശേഷം വൈകീട്ട് ഏഴുമണിയോടെ വനിതാസ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്നു. കേസിലെ പ്രതികളായ അനിമോൻ, മാഹിൻ, സരിത, അനൂപ് എന്നിവരുടെ പോലീസ് കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. പോലീസ് ആവശ്യപ്പെട്ടിട്ടുള്ള ചില രേഖകൾകൂടി ധനകാര്യസ്ഥാപനത്തിന്റെ ആസ്ഥാനത്തുനിന്നു ലഭിക്കാനുണ്ട്. ഒന്നാംപ്രതി അനിമോന് കാർ നൽകിയ അഞ്ചാംപ്രതി ഹാഷിഫിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. തിങ്കളാഴ്ച ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ ഫയൽ ചെയ്യും.





























