ആന്ധ്രാപ്രദേശ്: മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ഗോദാവരി നദിയിൽ ചാടി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. വേൽപുരു സ്വദേശികളായ ദൊഡ്ഡ സായ് (29), ഭാര്യ ശിരീഷ (28) ദമ്പതികളാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ദമ്പതികൾ കുട്ടിയുമായി സ്കൂട്ടറിൽ പാലത്തിലെത്തി തുടർന്ന് കുട്ടിയെ സ്കൂട്ടറിലിരുത്തി ഇരുട്ടിൽ ഒറ്റയ്ക്കാക്കി നദിയിലേക്ക് ചാടുകയായിരുന്നു. കരഞ്ഞുക്കൊണ്ടിരിക്കുന്ന കുട്ടിയെ കണ്ട വഴിയാത്രക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. മമ്മ.. നന്ന എന്ന് നദിയിലേക്ക് നോക്കി വിളിക്കുന്നത് കണ്ട യാത്രക്കാർ, മാതാപിതാക്കൾ നദിയിൽ ചാടിയിട്ടുണ്ടെന്ന് മനസിലാക്കി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസും പ്രാദേശിക രക്ഷാപ്രവര്‍ത്തകരും നീന്തല്‍ വിദഗ്ദ്ധരും ബോട്ട് ടീമുകളും ചേര്‍ന്ന് നദിയില്‍ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. തിരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് പോലീസും അറിയിച്ചു. കുട്ടിയെ സുരക്ഷിതമായി പോലീസ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. പിതാവ് ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. ദമ്പതികൾ ജീവനൊടുക്കാൻ കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കടബാധ്യതയാവാമെന്ന നിഗമനത്തിലാണ് പോലീസ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ദമ്പതികൾ വീട് വിൽക്കാൻ ശ്രമിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.































