കൊല്ലം : ദേശീയ പാതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാരിപ്പള്ളി മെഡിക്കല്‍ കോളേജ് അശുപത്രിയില്‍ വാഹന അപകടത്തില്‍പ്പെടുന്നവര്‍ക്ക് പോലും ചികിത്സ കൊടുക്കാന്‍ കഴിയുന്നില്ല. ആശുപത്രി വികസനം ആവശ്യപ്പെട്ട് നിരന്തര പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടി പോലും ഉണ്ടായിട്ടില്ല.
നെഫ്രോളജി, ന്യൂറോ സര്‍ജറി എന്നീ വകുപ്പുകള്‍ ആശുപത്രിയില്‍ ഇല്ല. ഹൃദ്രോഗ വിഭാഗത്തിലുള്ളത് ഒരു ഡോക്ടര്‍. ഈ ഡോക്ടര്‍ക്ക് പ്രതിദിനം പരിശോധിക്കാന്‍ കഴിയുക പരമാവധി നാല്‍പ്പത് പേരെ മാത്രം. വൈകിട്ട് ആറ് മണിക്ക് ശേഷം സ്കാനിങ്ങ് നടത്താന്‍ ജീവനക്കാരുണ്ടാവില്ല. രാത്രികാലങ്ങളില്‍ അത്യാഹിതമുണ്ടായി എത്തുന്നവര്‍ സ്കാനിങ്ങിന് ആശ്രയിക്കുന്നത് പുറത്തുള്ള സ്വകാര്യ ലാബുകളെയാണ്. ദേശിയ പാതയില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ പേലും ദൂരമില്ലാത്ത ആശുപത്രിയില്‍ വാഹന അപകടത്തില്‍ പരിക്കേല്‍ക്കുന്നവരെത്തിയാല്‍ പ്രാഥമിക ചികിത്സ നല്‍കി തിരുവന്തപുരത്തേക്ക് അയക്കുകയാണ് പതിവ്. ആശുപത്രി വികസനത്തില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം രാഷ്ട്രീയം കലര്‍ത്തുകയാണ് പ്രതിപക്ഷ വിമര്‍ശനം.
സൂപ്പര്‍ സ്പെഷ്യാലിറ്റി അടക്കം എല്ലാ വിഭാഗങ്ങളിലും വിദഗ്ധ ചികില്‍സ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചാണ് 2016 ല്‍ സര്‍ക്കാര്‍ ഇ എസ് ഐ ആശുപത്രിയായിരുന്ന പാരിപ്പള്ളി മെഡിക്കല്‍ കോളജ് ഏറ്റെടുത്തത്. എന്നാല്‍ ആറ് വര്‍ഷത്തിനിപ്പുറവും വലിയ മെച്ചമൊന്നും ആശുപത്രിയില്‍ ഉണ്ടായിട്ടില്ല. ഇപ്പോഴും റഫറല്‍ ആശുപത്രിയായാണ് പ്രവര്‍ത്തനം. ക്രിട്ടിക്കല്‍ കെയര്‍, ട്രോമ കെയര്‍ ബ്ലോക്കുകളുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. പിജി കോഴ്സുകള്‍ ലഭ്യമാകുന്നതോടെ ഡോക്ടര്‍മാരുടെ ക്ഷാമത്തിന് പരിഹാരമാകുമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.





























