ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ വിഷയങ്ങളിൽ പാർലമെന്റിൽ തിങ്കളാഴ്ച ചർച്ച ആരംഭിക്കും. വർഷകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച പൂർണമായി തടസ്സപ്പെട്ടശേഷം തിങ്കളാഴ്ച സഭ ചേരുമ്പോൾ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഈ വിഷയങ്ങളിൽ നടക്കാൻ പോകുന്ന ചർച്ച ഭരണപ്രതിപക്ഷങ്ങൾ തമ്മിലുള്ള കൊമ്പുകോർക്കലിന് വേദിയായേക്കും. പ്രധാന നേതാക്കളെ അണിനിരത്തി ചർച്ചയിൽ മേൽക്കൈനേടാനാണ് ഭരണ പക്ഷമായ എൻഡിഎയും പ്രതിപക്ഷ ഇന്ത്യസഖ്യവും തയ്യാറെടുത്തിരിക്കുന്നത്. ലോക്‌സഭയിൽ തിങ്കളാഴ്ചയാണ് ചർച്ച രാജ്യസഭയിൽ ചൊവ്വാഴ്ചയും.
ഇരുസഭയിലും 16 മണിക്കൂർവീതമാണ് ചർച്ചയ്ക്ക് നീക്കിവെച്ചത്. ഭരണപക്ഷത്തുനിന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ എന്നിവർ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയിൽ ഇടപെട്ട് സംസാരിക്കുമെന്നാണ് സൂചന. പ്രതിപക്ഷനിരയിൽ ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും സംസാരിക്കും. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉൾപ്പെടെ പ്രതിപക്ഷനിരയിലെ മറ്റ് പ്രമുഖരും സർക്കാരിനെതിരേ രംഗത്തുവരും.





























