വടശ്ശേരിക്കര : വടശ്ശേരിക്കരയിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് വടശ്ശേരിക്കര മുണ്ടക്കൽ വീട്ടില്‍ അനന്തുവിന്റെ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന തെങ്ങ് നശിപ്പിച്ചത്. കാടിറങ്ങി വടശ്ശേരിക്കരയിലെ ജനവാസ മേഖലകളിൽ എത്തുന്ന കാട്ടാനകള്‍ വലിയ കൃഷിനാശമാണ് പ്രദേശത്ത് വരുത്തുന്നത്. ആളപായമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും തലനാരിഴയ്ക്കാണ് പലപ്പോഴും വൻ ദുരന്തങ്ങൾ ഒഴിവാകുന്നത്. പുലർച്ചെയുണ്ടായ കാട്ടാന ആക്രമണത്തിലും ആളപായം ഉണ്ടാകാതിരുന്നത് പ്രദേശവാസികളുടെ ഭാഗ്യം കൊണ്ടു മാത്രമാണ്. കാടിറങ്ങുന്ന വന്യജീവികൾ മൂലമുള്ള വ്യാപക കൃഷിനാശവും ജീവഭയവും വടശ്ശേരിക്കര നിവാസികളെ പ്രതിസന്ധിയിലാക്കുകയാണ്. കാടിറങ്ങുന്ന ആനകള്‍ ജനവാസ മേഖലയിലേക്ക് എത്തുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
മുന്‍പ് വനാതിര്‍ത്തികളില്‍ മാത്രം ഇറങ്ങിയിരുന്ന കാട്ടാനകള്‍ ഇപ്പോള്‍ വടശ്ശേരിക്കര ടൗണിന് സമീപത്തായാണ് എത്തുന്നത്. കാടിറങ്ങുന്ന ആനകളില്‍ നിന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. രാത്രികാലങ്ങളിൽ വീടുകൾക്ക് തൊട്ടടുത്ത് വരെ വന്യമൃഗങ്ങൾ എത്തുന്നത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. വനാതിർത്തികളിൽ സോളാർ വേലികൾ സ്ഥാപിക്കുകയോ മറ്റ് പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുകയോ ചെയ്ത് ജനങ്ങളുടെ ഭീതി അകറ്റാൻ വനംവകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.






























