പാലക്കാട്: പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലകേസിലെ പ്രതി, കൊലചെയ്യപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിതയെ ഭീഷണിപ്പെടുത്തി. പരോളിലിറങ്ങിയ സമയത്തായിരുന്നു ഭീഷണി. തുടര്‍ന്ന് ഇയാളുടെ പരോൾ റദ്ദാവുകയും നാലാം ദിവസം വീണ്ടും ജയിലേക്ക് പോവുകയും ചെയ്തു. കേസില്‍ ഇയാൾ ജീവപര്യന്തം ശിക്ഷി ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ 20 ദിവസത്തെ പരോളിൽ 24 ന് നാട്ടിലെത്തിയതിന് പിന്നാലെയായിരുന്നു ഭീഷണി. ഹരിതയുടെ പരാതിയിൽ കുഴൽമന്ദം പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നാലെ പരോൾ റദ്ദാക്കി. 2020 ഡിസംബർ 25നായിരുന്നു തേങ്കുറുശ്ശി ദുരഭിമാനക്കൊല നടന്നത്.
ഇതര ജാതിയിൽ നിന്നും പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ.വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 110 സാക്ഷികളിൽ 59 പേരെയാണ് കേസില്‍ വിസ്തരിച്ചത്.





























