വടകര : കേരളത്തിന് മറക്കാവാനാത്ത രാഷ്ട്രീയ പൈശാചികതയുടെ ബലിയാടുമാത്രമല്ല മലയാളിക്ക് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ. കെ. രമ. സി.പിഎം ആരോപണങ്ങളുടെ ശരശയ്യയിലായ 51 വെട്ടിന്റെ വേദന മലയാളിയുടെ ഹൃദയത്തില്‍ നിന്നും മാറാത്ത കാലത്തോളം വടകരയിലെ പ്രധാനമുഖം കെ.കെ. രമയുടേതു തന്നെയാണ്. എതിരാളികള്‍ സഭ്യതയുടെ സീമ ലംഘിച്ച് സൈബര്‍ ആക്രമണം നടത്തുന്നതിന്റെ പ്രധാനകാരണം രമയുടെ ജനപിന്തുണ തന്നെയാണ്. ഇത് ഇല്ലാതാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം തുടരുക തന്നെയാണിപ്പോഴും.
വടകരയില്‍ ഇത്തവണ രമ യു.ഡി.എഫ് സ്ഥാനാര്‍ഥിയാവുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞതവണ ആര്‍.എം.പി സ്ഥാനാര്‍ഥിയായി മത്സരിച്ച രമ 20,504 വോട്ട് നേടി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.കെ. നാണു വിജയിച്ചത് 9511വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. അതിനാല്‍ ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി രമ മത്സരിച്ചാല്‍ വിജയസാധ്യത ഏറെയാണ്. എന്നാല്‍ കെ.പി.സി.സി. ഭാരവാഹിക്കുവേണ്ടി കോണ്‍ഗ്രസിലെ ഉന്നതന്‍ രംഗത്തുവന്നത് രമയെ പിന്തുണക്കുന്നവര്‍ നിരാശയോടെയാണ് കാണുന്നത്.
ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായിരുന്ന വടകരയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതിനുശേഷം സി.പി.എം അകപ്പെട്ട പടുകുഴിയില്‍ നിന്നും കരകയറാന്‍ പെടാപാടുപെടുകയാണ്. ചന്ദ്രശേഖരന്റെ ചോരയും രമയുടെ കണ്ണീരും ആഴത്തില്‍ താഴ്ത്തിയ പരാജയത്തിന് ശേഷം രമയെ ഒറ്റപ്പെടുത്താനുള്ള നീക്കം തകൃതിയായി നടക്കുകയാണ് വടകരയില്‍. യു.ഡി.എഫുമായി മുമ്പ് സഹകരിക്കാന്‍ ആര്‍.എം.പി മടി കാണിച്ചതോടെയാണ് രമ മത്സരരംഗത്ത് സജീവമാകാതിരുന്നത്.
ഇത്തവണ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനോടൊപ്പം ചേര്‍ന്ന് ജനകീയ മുന്നണിയുണ്ടാക്കി മത്സരിച്ചപ്പോള്‍ ഇരുവര്‍ക്കും വലിയ നേട്ടമാണുണ്ടായത്. അതിന്റെ തുടര്‍ച്ചയായാണ് വടകരയില്‍ രമ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറഞ്ഞത്. ഇതിനിടെയാണ് രമയുടെ മത്സരസാധ്യത അട്ടിമറിക്കാനുള്ള നീക്കവുമായി ചില കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. സി.പി.എമ്മിന്റെ ആശിര്‍വാദത്തോടെയാണ് ഈ നീക്കമെന്നും ഇതിനെ കരുതിയിരിക്കണമെന്നുമാണ് ആര്‍.എം.പിയോടടുത്ത വൃത്തങ്ങള്‍ രമക്ക് നല്കിയ ഉപദേശം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം അതികായകനായ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെയാണ് ചന്ദ്രശേഖരന്റെ കൊലപാതകമുണ്ടാക്കിയ രാഷ്ട്രീയ ചോരക്കറപാടുകള്‍ മറക്കാന്‍ മത്സരിപ്പിച്ചത്. ടി.പി.യുടെ രാഷ്ട്രീയ കൊലപാതകത്തില്‍ തന്നെ ആരോപണവിധേയനായിരുന്നു പി.ജയരാജന്‍. എന്നാല്‍ വട്ടിയൂര്‍കാവിലെ എം.എല്‍.എ യായിരുന്ന കെ.മുരളീധരന്‍ മത്സര രംത്തെത്തിയതോടെ പരാജയം സി.പി.എം മണത്തു. കൊലയാളിയായ ജയരാജന്റെ പരാജയമുറപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്ന് ആര്‍.എം.പി നിലപാടെടുത്തതോടെ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് രമ പിന്‍വലിയുകയായിരുന്നു.
വന്‍ ഭൂരിപക്ഷത്തില്‍ കെ. മുരളീധരന്‍ ജയിച്ചതോടെ ഭാവിയിലും യു.ഡി.എഫ് സഹകരണത്തിന് അത് വഴിതെളിയിക്കുകയായിരുന്നു. ശക്തികേന്ദ്രമായ ഒഞ്ചിയത്ത് ഭരണം നിലനിര്‍ത്തിയ ആര്‍.എം.പി, പാര്‍ട്ടിയുടെ പിറവിക്ക് വഴിമരുന്നിട്ട ഏറാമല പഞ്ചായത്തില്‍ ഭരണം നേടുകയും ചെയ്തു. കൂടാതെ അഴിയൂര്‍, മാവൂര്‍ പഞ്ചായത്തുകളിലും യു.ഡി.എഫ് – എല്‍.ഡി.എഫ് സഖ്യമാണ് ഭരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യം തുടരുമെന്ന പ്രതീക്ഷ നിലനില്‍ക്കുമ്പോഴാണ് രമ യു.ഡി.എഫ് ബാനറില്‍ തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം മുന്നോട്ടു വന്നിരിക്കുന്നത്.
ജനകീയ മുന്നണിയുടെ സ്ഥാനാര്‍ഥിയായി രമ മത്സരിക്കണമെന്നും യു.ഡിഎഫ് പിന്തുണക്കമെന്നുമാണ് ആര്‍.എം.പി പാര്‍ട്ടി ആഗ്രഹിക്കുന്നത്. പരമ്പരാഗത കോണ്‍ഗ്രസ് വിരുദ്ധരായ കമ്മ്യൂണിസ്‌ററുകാരെ ജനകീയ മുന്നണിക്കുവേണ്ടി വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കണമെന്നാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ആ നിലക്ക് ചിലര്‍ പുലര്‍ത്തുന്ന വിരുദ്ധാഭിപ്രായം സി.പി.എം ഊതിവീര്‍പ്പിച്ചതാണെന്നാണ് ആര്‍.എം.പിയുടെ പക്ഷം. കെ. മുളീധരന്‍ പ്രചാരണത്തിന് നേതൃത്വം നല്കുകയും രമ മത്സരിക്കുകയും ചെയ്താല്‍ സി.പിഎം കനത്ത പരാജയം മണക്കുമെന്ന കാര്യമുറപ്പിച്ച സാഹചര്യത്തിലാണ് ആസൂത്രിത നീക്കമുണ്ടായത്.
സോഷ്യലിസ്റ്റ് ശക്തികള്‍ക്ക് പ്രാമുഖ്യമുള്ള വടകരയില്‍ ആര്‍.എം.പിയുമായുള്ള സഖ്യം ഗുണം ചെയ്യുമെന്ന് യു.ഡി.എഫിനുമറിയാം. ആ നിലക്ക് വിജയമെന്നതിലപ്പുറം മറ്റൊരു ലക്ഷ്യവുമായി യു.ഡി.എഫ് വരുന്നത് രമയെ സ്ഥാനാര്‍ഥിയാക്കികൊണ്ടാവണമെന്ന് മുല്ലപ്പള്ളിയടക്കമുള്ളവര്‍ പറയുമ്പോഴും കോണ്‍ഗ്രസിനകത്തെ പുതിയ നീക്കം സഖ്യത്തിന് തലവേദനയായിരിക്കുകയാണ്.