കൊച്ചി: കേരള – ഗള്‍ഫ് യാത്രാക്കപ്പല്‍ സര്‍വീസിന്റെ സാധ്യതകള്‍ ചര്‍ച്ചചെയ്യാന്‍ കേരള മാരിടൈം ബോര്‍ഡ് നടത്തിയ ആദ്യഘട്ട ചര്‍ച്ച ആശാവഹം. പ്രവാസികള്‍ക്ക് കുറഞ്ഞനിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന യാത്രാക്കപ്പല്‍ സര്‍വീസില്‍ മൂന്ന് കമ്പനികള്‍ അതീവ താല്‍പ്പര്യം പ്രകടിപ്പിച്ചെന്ന് കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍. എസ്. പിള്ള പറഞ്ഞു. ഇരുപതോളം കമ്പനികളുടെ പ്രതിനിധികളാണ് ഇന്നലെ കൊച്ചിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. കപ്പല്‍ സര്‍വീസ്, വിനോദസഞ്ചാരം, ചരക്കുഗതാഗതം തുടങ്ങിയ മേഖലകളില്‍നിന്നുള്ള കമ്പനികളാണ് മാരിടൈം ബോര്‍ഡിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തത്. സാധാരണക്കാരായ പ്രവാസികള്‍ക്ക് വിമാനയാത്രാക്കൂലിയെക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാവുന്ന സര്‍വീസാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാരില്‍നിന്നും മാരിടൈം ബോര്‍ഡില്‍നിന്നും ലഭ്യമാക്കുന്ന സഹായങ്ങള്‍ യോഗത്തില്‍ കമ്പനികളെ അറിയിച്ചു. സിങ്കപ്പൂര്‍, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളില്‍നിന്നുള്ള മൂന്ന് കപ്പല്‍ കമ്പനികള്‍ അതീവ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. ഏപ്രില്‍ 22 വരെയാണ് താല്‍പ്പര്യപത്രം സമര്‍പ്പിക്കാന്‍ കഴിയുക.
കോഴിക്കോടുനിന്ന് ദുബായ് തുറമുഖം വരെ മൂന്നുദിവസം കൊണ്ടും, കൊച്ചി വഴി ചുറ്റിയാണെങ്കില്‍ മൂന്നര ദിവസംകൊണ്ടും പൂര്‍ത്തിയാകുന്ന രീതിയില്‍ കപ്പലിന് സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങളും പദ്ധതിയുടെ വിശദാംശങ്ങളുമാണ് ഇന്നലെ നടന്ന ചര്‍ച്ചയിലുണ്ടായത്. 10000 രൂപയില്‍ താഴെ ടിക്കറ്റ് നിരക്കില്‍ കേരള – ഗള്‍ഫ് യാത്ര സാധ്യമാകുമെന്നാണ് യോഗത്തില്‍ പങ്കെടുത്ത മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ സിഇ ചാക്കുണ്ണി പറഞ്ഞത്. ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഈ നിരക്കില്‍ യാത്ര സാധ്യമായാല്‍ കപ്പല്‍ സര്‍വീസ് വലിയ വിജയമാകുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ 20,000 രൂപവരെയെങ്കിലും ടിക്കറ്റ് നിരക്ക് വേണ്ടിവന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.