വാഷിംഗ്ടൺ: ഗൾഫ് മേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന കടുത്ത സൈനിക-രാഷ്ട്രീയ സംഘർഷാവസ്ഥയ്ക്ക് അയവ് വരുത്താൻ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സമാധാന ഉടമ്പടിയുടെ കരട് രേഖ പുറത്തുവന്നു.. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ ലക്ഷ്യമിടുന്നത്. കരാർ പ്രാബല്യത്തിൽ വന്ന് 30 ദിവസത്തിനുള്ളിൽ കടലിടുക്ക് പഴയതുപോലെ കപ്പലുകൾക്കായി തുറന്നുകൊടുക്കാൻ ഇറാൻ സന്നദ്ധത അറിയിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു.
ഒമാന്റെ കൂടി സഹകരണത്തോടെ സമുദ്രവാണിജ്യം സുഗമമാക്കാനാണ് ഈ ശ്രമം. ഈ സമാധാന നീക്കത്തിന് പകരമായി, മേഖലയിലെ തങ്ങളുടെ സൈനിക സാന്നിധ്യം ഘട്ടംഘട്ടമായി കുറയ്ക്കാനും ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാനും അമേരിക്ക തയ്യാറായേക്കും. എന്നാൽ, അമേരിക്കൻ സൈന്യത്തെ എത്രത്തോളം പിൻവലിക്കണം എന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുകയാണ്. കരാറിൽ സൈനിക കപ്പലുകളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും, ശത്രു രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഈ പാതയിൽ പ്രവേശനം അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ മേൽനോട്ടത്തിലാണ് ഹോർമുസിലെ കപ്പൽ നീക്കങ്ങൾ നടക്കുന്നത്.
അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ ഉണ്ടായ കടുത്ത സമ്മർദ്ദങ്ങൾക്കിടയിലാണ് ഇത്തരം നിർണായക സമാധാന ചർച്ചകൾക്ക് തുടക്കമായത്. അടുത്ത 60 ദിവസത്തിനുള്ളിൽ കരാറിൽ അന്തിമ തീരുമാനമുണ്ടായാൽ, ഇത് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയമായി അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്. ഗൾഫ് മേഖലയിൽ വീണ്ടും ഒരു യുദ്ധസാഹചര്യം ഒഴിവാക്കാൻ ഇരുരാജ്യങ്ങളും വലിയ സമ്മർദ്ദത്തിലായതിനാൽ ഈ ഉടമ്പടിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.





























