പത്തനംതിട്ട : കേരളപ്പിറവി ദിനത്തിൽ മലയോര ജില്ലയായ പത്തനംതിട്ട 39ാം വയസ്സിലേക്ക് കടക്കുകയാണ്. ഏറെകഥകള്‍ പത്തനംതിട്ടക്കും പറയുവാനുണ്ട്. ഒരു പക്ഷെ പുതുതലമുറ ഇതൊന്നും വ്യക്തമായി അറിഞ്ഞിട്ടുണ്ടാകില്ല. മന്ത്രിക്കസേര തട്ടിത്തെറിപ്പിച്ച് ഒരു ജില്ല പിടിച്ചുവാങ്ങിയ കെ.കെ നായര്‍ സാറിനെ പത്തനംതിട്ട ജില്ലക്കാര്‍ക്ക് ഒരിക്കലും മറക്കുവാന്‍ കഴിയില്ല.
ഇന്ന് കേരളപ്പിറവിയല്ലേ അതിന്റെ കൂടെ എന്റെ കൂടി ജന്മദിനമാണ് കേട്ടോ ഇന്ന്. നിങ്ങളുടെ അപ്പൂപ്പന്മാർക്കും അമ്മൂമ്മമാർക്കുമൊക്കെ അതൊക്കെ ഓർമ്മകാണും. അച്ഛനമ്മമാർക്കും അറിയുമായിരിക്കും. അപ്പോ നിങ്ങൾ കൂടി അറിയാനാണ് എന്റെ കഥ ഞാൻ തന്നെ പറയുന്നത്.
കൊല്ലം ജില്ലയുടെ വടക്കേ അറ്റമായിരുന്നു പണ്ട് ഞാൻ. വികസനമൊന്നും എത്താത്ത ഇടുങ്ങി പൊളിഞ്ഞ റോഡും സൗകര്യങ്ങളില്ലായ്മയുമൊക്കെയായിരുന്നു പതിവ്. മലയോര ഗ്രാമങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ടയുടെ സമഗ്ര വികസനത്തിന് ജില്ല വേണമെന്നത് മുൻ എംഎൽഎ കെ.കെ.നായരുടെ മനസ്സിൽ ഉദിച്ച ആശയവും ആഗ്രഹവുമായിരുന്നു. മഹാകവി പുത്തൻകാവ് മാത്തൻ തരകൻ, ശാസ്ത്രി ദാമോദരൻ, മീരാസാഹിബ് തുടങ്ങിയവരുമായി ആശയം പങ്കുവെച്ചു. അവർ കെ.കെ നായർക്ക് പിന്തുണയുമായി ഒപ്പം നിന്നു. അങ്ങനെ ജില്ലാ രൂപീകരണത്തിനുള്ള സമര പരിപാടികൾ തുടങ്ങി.
ആ സമയത്ത് സംസ്ഥാനത്ത് പ്രത്യേക രാഷ്ട്രീയ സാഹചര്യം ഉണ്ടായി. അക്കാലത്ത് കെ.കെ.നായർ സ്വതന്ത്ര എംഎൽഎ ആയിരുന്നു. കെ.കെ നായരെ മന്ത്രിയാക്കി ഭൂരിപക്ഷം ഉറപ്പിക്കാൻ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ തീരുമാനിച്ചു. മന്ത്രിയാക്കാമെന്ന വാഗ്ദാനം നൽകി. പക്ഷേ പത്തനംതിട്ട ജില്ല അനുവദിച്ചാൽ പിന്തുണയ്ക്കാം എന്നായി കെ.കെ നായർ. മുഖ്യമന്ത്രി കരുണാകരൻ സമ്മതിച്ചു. ഇതിനായി റവന്യു സെക്രട്ടറി മിനി മാത്യുവിനെ കമ്മീഷനായി നിയോഗിച്ചു. കമ്മീഷൻ ശുപാർശ അനുസരിച്ചാണ് കൊല്ലം ജില്ലയിലെ പത്തനംതിട്ട, അടൂർ, റാന്നി, കോഴഞ്ചേരി, കോന്നി പ്രദേശങ്ങളും ആലപ്പുഴ ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി പ്രദേശങ്ങളും ഉൾപ്പെടുത്തി 1982 നവംബർ ഒന്നിന് കേരളത്തിന്റെ 13ാം ജില്ലയായി പത്തനംതിട്ട എന്ന ഞാൻ ജനിച്ചത്. ആകെ വിസ്തീർണം 2642 ചതുരശ്ര കിലോമീറ്റർ. ആകെ ജനസംഖ്യ 11,95,537.
ശബരിമല ഉൾപ്പെടെ പ്രമുഖങ്ങളായ നിരവധി തീർഥാടന കേന്ദ്രങ്ങൾ, അര ഡസനിലധികം അണക്കെട്ടുകൾ, ജലവൈദ്യുത പദ്ധതികൾ, പ്രകൃതിസുന്ദരമായ പ്രദേശങ്ങൾ എന്നിവ എന്റെ പ്രത്യേകതയാണ്. യാത്ര ഇപ്പോഴും കഠിനം, ജില്ലയിൽകൂടി കടന്നു പോകുന്ന പ്രധാന പാതകളുടെ സ്ഥിതി പരിതാപകരമാണ്. വലിയ കുഴികൾ രൂപപ്പെട്ട് റോഡുകൾ മിക്കതും അപകടാവസ്ഥയിലാണ്. ശബരിമല സീസൺ കാലത്തെ കുഴിയടക്കൽ മാത്രമാണ് പലപ്പോഴും നടക്കുന്നത്. രൂക്ഷമായ യാത്രക്ലേശം ആണ് ജില്ലയിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. ആവശ്യത്തിന് ബസ് സർവിസ് ഇല്ല. കോവിഡ്കാലംകൂടി ആയതോടെ കെ.എസ്.ആർ.ടി.സിയും സർവീസുകൾ വെട്ടിക്കുറച്ചു. വൈകുന്നേരം കഴിഞ്ഞാൽ ജില്ലാ ആസ്ഥാനത്തുനിന്ന് ഒരിടത്തേക്കും ബസില്ല. തകർന്നും മുടങ്ങിയും പദ്ധതികൾ പുതിയ ബസ് സ്റ്റാൻഡ് നിശ്ശേഷം തകർന്ന് കിടക്കുന്നു. കെ.എസ്.ആർ.ടി.സി ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണം പൂർത്തിയായിട്ടില്ല.
കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയുള്ള പത്തനംതിട്ടയിലെ ഇൻഡോർ സ്റ്റേഡിയം നിർമ്മാണം മുടങ്ങി. സംസ്ഥാന സർക്കാരിന്റെ ഇൻഡോർ സ്റ്റേഡിയം പദ്ധതിയും അനിശ്ചിതത്വത്തിൽ കിടക്കുന്നു. വെട്ടിപ്പുറത്തെ സുബല പാർക്ക് നിർമ്മാണവും മുടങ്ങി. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഓഡിറ്റോറിയം ഉദ്ഘാടനം മാത്രം നടത്തി. പത്തനംതിട്ടയിലെ ആധുനിക മത്സ്യമാർക്കറ്റ് ശിലാഫലകത്തിൽ ഒതുങ്ങിയിട്ട് വർഷങ്ങളായി. നഗരത്തിലെ മാലിന്യസംസ്കരണത്തിന് ശാശ്വത പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
കാർഷിക മേഖലയുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള പദ്ധതികൾ പലതും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. അപ്പർകുട്ടനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമില്ലാതെ കിടക്കുന്നു. പ്രധാന നദികളെല്ലാം മാലിന്യം നിറഞ്ഞ് നശിച്ചു കൊണ്ടിരിക്കുന്നു. ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയുടെ സ്ഥിതിയിലും ജനം പ്രതീക്ഷിക്കുന്നവിധം മാറ്റംവന്നിട്ടില്ല. ഇനിയും എനിക്ക് ഏറെ ദുഃഖങ്ങള്‍ പറയുവാനുണ്ട്. തിരക്കേറിയ ജീവിതത്തിനിടയില്‍ ഇതില്‍ക്കൂടുതല്‍ നിങ്ങള്‍ വായിക്കില്ലെന്ന് അറിയാം. അതുകൊണ്ട് മറ്റൊരു അവസരത്തില്‍ ഞാന്‍ പറയാം.