പത്തനംതിട്ട : സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനം ഗുരുതരമായി തുടരുകയാണെന്നും രോഗ വ്യാപനം തടയാൻ കർശന നടപടികൾ വേണമെന്നും സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത് എന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ നിർദ്ദേശങ്ങൾ സർക്കാരിനെ അറിയിച്ച സാഹചര്യത്തിലാണ് പത്തനംതിട്ട ജില്ലയിൽ ഇന്ന് മൂന്ന് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടൂർ സ്വദേശി മണി ,ഓതറ സ്വദേശി ആനറ്റ് ,എഴുമറ്റൂർസ്വദേശിനി ആരതിയമ്മ എന്നിവരാണ് ചൊവ്വാഴ്ച മരിച്ചത്.
അനുദിനം ജില്ലയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ നാലുദിവസങ്ങൾക്കുള്ളിൽ ആയിരം പുതിയ കേസുകളാണ് പത്തനംതിട്ട ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് കണക്കുകളിൽ ജില്ല ആദ്യത്തെ ആയിരം കടന്നത് നാലരമാസത്തിന് ശേഷമായിരുന്നുവെങ്കിൽ ഇന്നിപ്പോൾ 1000 പുതിയ രോഗികളെ കണ്ടെത്താൻ വിരലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് വേണ്ടി വന്നത്.
ജില്ലയിൽ ആയിരം പേരിൽ കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ ജൂലൈ ഇരുപത്തി അഞ്ചിനായിരുന്നു. അപ്പോൾ ജില്ലയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടു നാലരമാസം പിന്നിട്ടിരുന്നു. രോഗികളുടെ എണ്ണം രണ്ടായിരത്തിലെത്തിയത് ഓഗസ്റ്റ് 16നാണ്. പിന്നീട് ഓരോ 1000 തികയ്ക്കാൻ അധികദിവസംവേണ്ടിവന്നില്ല. കഴിഞ്ഞ എട്ടിന് രോഗികളുടെ എണ്ണം 4024ലെത്തി. പിന്നീട് ഒരാഴ്ചയ്ക്കുള്ളിൽ രോഗികളുടെ എണ്ണം 5000 ലെത്തി. കഴിഞ്ഞ 23ന് രോഗിക ളുടെ എണ്ണം 6023 ആയിരുന്നു.
എന്നാൽ ഈ 27ന് രോഗികളുടെ എണ്ണം 7000 കടന്നിരിക്കുകയാണ്. സംസ്ഥാനത്തും ജില്ലയിലും വ്യാപനതോത് കൂടിയ സാഹചര്യത്തിൽ കൂടുതൽ കരുതൽ നടപടികളിലേക്ക് കടക്കണമെന്ന ആവശ്യമാണ് പൊതുജനങ്ങളിൽ നിന്നുയരുന്നത്.