പത്തനംതിട്ട: കെട്ടിട നിർമാണ സ്ഥലത്ത് ഗുണ്ടാവിളയാട്ടം നടത്തുകയും പൊലീസുകാരെ ഉൾപ്പെടെ മർദിക്കുകയും ചെയ്തത് ശിക്ഷാ കാലാവധി കഴിയും മുൻപ് ജയിലിൽ നിന്ന് ഇറങ്ങിയ കാപ്പാ കേസ് പ്രതി ഉൾപ്പെടെയുള്ള സംഘം.പ്രക്കാനം വലിയവട്ടം കുന്നുംപുറത്ത് ശേഷാ സെന്നിന്റെ (32) നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച രാവിലെ പ്രക്കാനം കൈതവന ജംക്‌ഷനിൽ കെട്ടിട നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഇതരസംസ്ഥാന തൊഴിലാളിൽ നിന്ന് പണപ്പിരിവ് നടത്താൻ ശ്രമിച്ചത്. ആയുധങ്ങളുമായി തൊഴിലാളികളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതുകണ്ട നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ ഉദ്യോഗസ്ഥരെയും ഇവർ മർദിക്കുകയായിരുന്നു.
വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുന്നതിനിടെ അക്രമിസംഘം എസ്ഐ ടി.പി.ശശി കുമാറിനെയും സിപിഒ അരുണിനെയും അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു.പൊലീസിനെ ആക്രമിച്ച സംഘം ഇലന്തൂർ – ഓമല്ലൂർ റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ തുടങ്ങിയതോടെ സ്റ്റേഷനിൽ വിവരം അറിയിക്കുകയും എസ്എച്ച്ഒ ഡി.ദിപുവിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്ത് എത്തി ഇവരെ പിടികൂടുകയുമായിരുന്നു.ശേഷാസെന്നിന് പുറമേ റാന്നി പുല്ലൂപ്രം പുത്തേത്ത് രാഹുൽ സാം (29), വലിയവട്ടം ആൽത്തറപ്പാട്ട് എൻ.അശോക് (23), പ്രക്കാനം പാണ്ടിപ്പുറത്ത് ജിതിൻ ജയിംസ് (23), വലിയവട്ടം കുന്നുംപുറത്ത് രാധാകൃഷ്ണൻ (57) എന്നിവരാണ് പൊലീസ് പിടിയിലായത്.
അറസ്റ്റിലായ പ്രതികളെ കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കഞ്ചാവ് കടത്ത് ഉൾപ്പെടെയുള്ള ഒട്ടേറെ ക്രിമിനൽ കേസുകളിൽ ശേഷാസെന്നും സഹോദരനും കഴിഞ്ഞ ഒക്ടോബറിലാണ് കാപ്പാ കോസിൽ 6 മാസത്തെ ശിക്ഷയ്ക്ക് ജയിലിൽ അടയ്ക്കപ്പെട്ടത്.എന്നാൽ അപ്പീൽ നൽകിയതോടെ കഴിഞ്ഞ 23ന് ഇവരെ ജയിലിൽ നിന്ന് വിട്ടയക്കുകയായിരുന്നു. ശേഷാ സെന്നിനെതിരെ വീണ്ടും കാപ്പാ ചുമത്താനും ക്രിമിനൽ കേസുകളിൽ ലഭിച്ചിട്ടുള്ള ജാമ്യം റദ്ദാക്കാനുമുള്ള നിയമ സാധ്യതകൾ തേടുമെന്നും ഇലവുംതിട്ട എസ്എച്ച്ഒ ഡി.ദിപു പറഞ്ഞു.





























