ചെറുപുഴ: ശനിയാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി റെപ്പല്ലിങ് ഇൻസ്ട്രക്ടർ രാജേഷിന് (37) ദാരൂണാന്ത്യം. ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടു പോയ ആളെ രക്ഷിച്ചു കൊണ്ടുവരുന്നതിനിടയിലാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്. വൈകുന്നേരം അഞ്ചോടെയാണ് തുരുത്തിൽ ഒരാൾ ഒറ്റപ്പെട്ടതായി അറിയുന്നത്. മീന്തുള്ളി വാട്ടർ ഫാൾസിലെ റെപ്പല്ലിങ് ഇൻസ്ട്രക്ടറായ രാജേഷും സുഹൃത്തുക്കളായ ഷിബിനും റാഫ്റ്റർ ആയ ജിതിനും ചേർന്ന് കരകവിഞ്ഞ് ഒഴുകുന്ന പുഴ നീന്തി തുരുത്തിൽ എത്തി. ലൈഫ് ജാക്കറ്റ്, റോപ്പ് എന്നിവയടക്കമുള്ളവ ധരിച്ചിരുന്നു. തുരുത്തിൽ കുടുങ്ങിയ സമ്പന്നയിൽ ബെന്നിയെ രക്ഷിച്ചു കൊണ്ടുവരികയായിരുന്നു.
രാജേഷ് സ്വന്തം ലൈഫ് ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ചു. തുടർന്ന് കയറിൽ പിടിച്ച് പുഴ കുറുകെ കടക്കുകയായിരുന്നു. കേരളത്തിന്റെ ഭാഗത്ത് എത്താറായപ്പോൾ രാജേഷിന് കയറിൽനിന്ന് പിടി വിട്ടു. നീന്താൻ ശ്രമിച്ചെങ്കിലും മുങ്ങിപ്പോയി.
റോപ്പ് ക്ലൈംബിംഗിൽ രാജേഷ് ഒട്ടേറെ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ പൂർത്തിയാക്കിയിട്ടുണ്ട്. അഡ്വഞ്ചർ ടൂറിസം സംരംഭകർക്ക് ക്ലാസ് എടുക്കുന്ന രാജേഷ് നീന്തലിലും വിദഗ്ദ്ധനായിരുന്നു. വെള്ളത്തിൽ ശരീരം കോച്ചിപ്പിടിച്ചതാവാം നീന്താനാവാതെ പോയതെന്നാണ് പ്രാഥമിക നിഗമനം.



























