പത്തനംതിട്ട : പത്തനംതിട്ടയിൽ കായിക താരമായ ദലിത് പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. ജില്ലയിലെ നാല് പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 39 പേരാണ് അറസ്റ്റിലായത്. വൈകിട്ടോടെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. പ്രതികളിൽ ചിലർ വിദേശത്താണുള്ളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും. സ്മാർട്ട് ഫോൺ ഉപയോഗം അറിയാത്ത അച്ഛന്റെ മൊബൈൽ ഫോണിലായിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം.
പെൺകുട്ടിയുടെ ഫോൺനമ്പറും നഗ്ന ദൃശ്യങ്ങളും ചേർത്ത് വ്യാപകമായി പ്രചരിപ്പിച്ചതായും പോലീസ് കണ്ടെത്തി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചു പോലും അതിക്രമം നേരിട്ടു. പെൺകുട്ടിയെ ചൂഷണം ചെയ്ത ഓട്ടോ ഡ്രൈവർമാർ, അവർക്ക് കൂട്ടുനിന്നവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. 13 വയസ് മുതൽ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധിപേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് 18 കാരി സിഡബ്ല്യുസിക്ക് മുൻപാകെ വെളിപ്പെടുത്തിയത്. 62 പേരുടെ വിവരങ്ങൾ കൗൺസിലിങ്ങിലൂടെ സിഡബ്ല്യുസിക്ക് കിട്ടിയിരുന്നു. അത് പരിശോധിച്ചാണ് പ്രത്യേക പോലീസ് സംഘം പ്രതികളെ പിടികൂടിയത്. ദളിത് പെൺകുട്ടിയാണ് പീഡനത്തിനിരയായത്.