കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും സർട്ടിഫിക്കറ്റുകളും മുതൽ റവന്യൂ റിക്കവറി, ഭൂമി ഏറ്റെടുക്കൽ നടപടി, കോടതി കേസുകളുടെ നടത്തിപ്പ്, ഓഫീസുകളിലെ ഫയൽ സംവിധാനം എന്നിവയെല്ലാം സമഗ്രമായി ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാൻ 20 കോടിയുടെ ഭരണാനുമതി. സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനൊപ്പം സുപ്രധാന വിവരങ്ങളിലെ കൃത്രിമ ഇടപെടലുകളെ നിയന്ത്രിക്കുകയുമാണ് ലക്ഷ്യം.
ഭൂവിവര രേഖകൾ ഡിജിറ്റൽ രൂപത്തിലാക്കാൻ 80 ലക്ഷം വകയിരുത്തി. ഭൂമി സംബന്ധിച്ച രേഖകൾ, അർധനീതിന്യായ ഉത്തരവുകൾ, സർട്ടിഫിക്കറ്റുകൾ, അപേക്ഷകൾ എന്നിവ സ്‌കാൻചെയ്ത് സുരക്ഷിതമായി സൂക്ഷിക്കുന്ന രേഖാ പരിപാലന സംവിധാനവും നടപ്പാക്കും. റവന്യൂ സേവനങ്ങൾക്കായുള്ള വിവിധ സോഫ്റ്റ്വെയറുകളുടെ വികസനത്തിനും പരിപാലനത്തിനുമായി 2.30 കോടി ചെലവിടും. ഡിജിറ്റൽ റവന്യൂ കാർഡ്, റെലിസ് 2.0, ഓൺലൈൻ റവന്യൂ പേയ്‌മെന്റ്, ആധാർ ബന്ധിപ്പിക്കൽ, ഏകീകൃത തണ്ടപ്പേർ സംവിധാനം, നെൽവയൽ-തണ്ണീർത്തട നിയമവുമായി ബന്ധപ്പെട്ട സേവനങ്ങൾ, ഭൂമി സർട്ടിഫിക്കറ്റുകൾ, മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയവ ഇതിന്റെ ഭാഗമാകും.
നിലവിലുള്ള വിവിധ ഓൺലൈൻ സേവനങ്ങളെ ഒരൊറ്റ റവന്യൂ പോർട്ടലിന് കീഴിൽ കൊണ്ടുവന്ന് ഏകീകൃത ലോഗിൻ സംവിധാനത്തിലൂടെ ഉപയോഗിക്കാനാകും. റവന്യൂ റിക്കവറി, ഭൂമി ഏറ്റെടുക്കൽ നടപടികൾ എന്നിവയ്ക്കായി പുതിയ ഓൺലൈൻ സംവിധാനങ്ങളും മൊബൈൽ ആപ്ലിക്കേഷനുകളും വികസിപ്പിക്കും. സർക്കാർ വകുപ്പുകൾ തമ്മിൽ വിവരങ്ങൾ സുരക്ഷിതമായി കൈമാറുന്നതിനുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. ഇതിലൂടെ സർട്ടിഫിക്കറ്റുകളുടെ ഇലക്ട്രോണിക് പരിശോധന വേഗത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്. ജനങ്ങൾക്ക് വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും പേയ്‌മെന്റ് ഓർമ്മപ്പെടുത്തലുകൾ നൽകാനും കൃത്രിമബുദ്ധി സാങ്കേതികവിദ്യയും പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കും.
റവന്യൂ കേസുകളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കാൻ ഇ-കോടതി സംവിധാനവും നടപ്പാക്കും. മനുഷ്യവിഭവ പരിപാലനം, പരാതി പരിഹാരം, പ്രവാസി മിത്രം, റവന്യൂ മിത്രം, ദുരിതാശ്വാസം, അനധികൃത മണൽഖനന നിരീക്ഷണം, എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം തുടങ്ങി നിലവിലുള്ള ഓൺലൈൻ സേവനങ്ങളും നവീകരിക്കും. പദ്ധതിയിലെ ഏറ്റവും വലിയ വിഹിതമായ 16.15 കോടി അടിസ്ഥാന സൗകര്യ വികസനത്തിനാണ്. ആദ്യഘട്ടത്തിൽ പകുതി ആർ.ഡി.ഒ. ഓഫീസുകളിലും കമ്മിഷണറേറ്റിലും ആധുനിക രേഖാമുറികൾ സജ്ജമാക്കും. ഓൺലൈൻ സേവനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്രമായ സുരക്ഷാ പരിശോധന നടത്തുകയും സാങ്കേതിക വിദഗ്ധരെ നിയമിക്കുകയും ചെയ്യും.
































