പത്തനംതിട്ട : നഗരസഭാ പ്രസിദ്ധീകരിച്ച കുമ്പഴ സ്‌കീമിൻ്റെ കരട് നിർദ്ദേശങ്ങളിൽ പൊതുജനങ്ങളിൽ നിന്നും ആക്ഷേപങ്ങൾ സ്വീകരിക്കുന്ന നടപടികൾ പൂർത്തിയായി. ആകെ 236 പേരാണ് ആക്ഷേപങ്ങളും നിർദ്ദേശങ്ങളും സമർപ്പിച്ചത്. ഇതിൽ 202 പേർ നേരിൽ കേൾക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാസ്റ്റർ പ്ലാൻ രൂപീകരണ സ്പെഷ്യൽ കമ്മിറ്റി നാല് സബ്‌കമ്മിറ്റികൾ രൂപീകരിച്ച് രണ്ടു ദിവസങ്ങളിലായി നഗരസഭ ഓഫീസിൽ ഹിയറിങ് നടത്തി. സ്ഥലപരിശോധന കൂടി നടത്തിയ ശേഷം നഗരസഭ കൗൺസിൽ ആക്ഷേപങ്ങളും നിർദ്ദേശങ്ങളും പരിഗണിക്കും. പൂർണ്ണമായും സുതാര്യത ഉറപ്പുവരുത്തുന്നതിനായി കൗൺസിൽ യോഗ നടപടികൾ നിരീക്ഷിക്കാൻ പൊതുജനങ്ങൾക്ക് കൂടി സൗകര്യമൊരുക്കും. കുമ്പഴ സ്കീമിന്റെ കാര്യത്തിൽ യാതൊരു മുൻവിധിയും കൗൺസിലിന് ഇല്ലെന്നും പൊതുവേ സ്വീകാര്യമായ നിർദ്ദേശങ്ങൾ അംഗീകരിക്കാനാണ് കൗൺസിൽ ആഗ്രഹിക്കുന്നതെന്നും നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. എന്നാൽ കുമ്പഴയെ ജില്ലയുടെ വിനോദ വാണിജ്യ കവാടമാക്കാൻ ഉദ്ദേശിച്ചുകൊണ്ട് നടപ്പാക്കുന്ന കുമ്പഴ സ്‌കീം അട്ടിമറിക്കാൻ ചില നിക്ഷിപ്ത താല്പര്യക്കാർ ശ്രമിക്കുന്നുണ്ട്. 1984 മുതൽ നിലവിൽ ഉണ്ടായിരുന്ന പഴയ സ്‌കീമിനു വിരുദ്ധമായി കെട്ടിട നിർമ്മാണങ്ങൾ നടത്തിയവരാണ് ഇതിന് പിന്നിൽ. നിലവിലുള്ള നിർമ്മാണങ്ങൾ പൊളിച്ചു നീക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഇപ്പോഴത്തെ സ്കീമിൽ ഇല്ല.
ഏറെ വികസന സാധ്യതയുള്ള കുമ്പഴ പ്രദേശത്തെ ഭാവി തലമുറയെ കൂടി കണക്കിലെടുത്താണ് സ്‌കീം നടപ്പാക്കുന്നത്. ആസൂത്രിത വികസനത്തിനായി എല്ലാ നഗരങ്ങളിലും മാസ്റ്റർ പ്ലാൻ ഉണ്ടാകേണ്ടത് നിയമപരമായ ആവശ്യകതയാണ്. സംസ്ഥാനത്തെ നഗരങ്ങൾക്ക് മാസ്റ്റർ പ്ലാൻ രൂപീകരിക്കുന്ന നടപടികൾ കേരള ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ്. കരട് സ്കീമിൽ മാറ്റം വരുത്തുന്നതിന് നഗരസഭ കൗൺസിലിന് പൂർണമായ അധികാരമുണ്ട്. പൊതുജന പങ്കാളിത്തത്തോടെ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനാണ് കൗൺസിൽ യോഗം ചേരുന്നത്. വസ്തുതകൾ ഇതായിരിക്കെ കരട് നിർദ്ദേശങ്ങൾക്കെതിരെ കോടതിയെ സമീപിക്കാൻ ചിലർ പൊതുജനങ്ങളെ പ്രേരിപ്പിക്കുകയാണ്. ഇതിനായി പണപ്പിരിവും നടത്തുന്നതായി ആക്ഷേപമുണ്ട്.
മതപർദ്ധ വളർത്താൻ നടത്തിയ ശ്രമങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി പരാജയപ്പെടുത്തി. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടർന്നാണ് കോടതിയെ സമീപിക്കാം എന്ന നിലയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. ചിലരുടെ വ്യക്തിപരമായ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി കുമ്പഴ പ്രദേശത്തിന്റെ ഭാവി നഷ്ടപ്പെടുത്തരുതെന്നും ചെയർമാൻ അഭ്യർത്ഥിച്ചു. ഇപ്പോഴത്തെ പ്രസിദ്ധീകൃത സ്‌കീം അനുസരിച്ച് കെട്ടിട നിർമ്മാണങ്ങൾക്ക് വലിയ ഇളവുകളാണ് ലഭിക്കുന്നത്. പൊതുജനങ്ങളിൽ നിന്നും ലഭിച്ച പരാതികളും നിർദ്ദേശങ്ങളും പരിഗണിക്കാൻ കൗൺസിൽ യോഗം ചേരാൻ ഇരിക്കെ കരട് സ്‌കീം നടപ്പാക്കാൻ നഗരസഭ തീരുമാനിച്ചു എന്ന നിലയിൽ പ്രചരണം നടത്തുന്നത് ഈ ഉദ്ദേശത്തോടെയാണ് എന്നും ചെയർമാൻ പറഞ്ഞു.